തിരുവനന്തപുരം നഗരത്തിൽ തെരുവിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്താൻ നഗരസഭയുടെ സർവേ തുടങ്ങി.മുപ്പതാം തീയതി വരെയാണ് രാത്രികാലങ്ങളിൽ സർവ്വേ ടീം വിവരശേഖരണം നടത്തുക.തെരുവു കച്ചവടക്കാരുടെയും ടാക്സി ഡ്രൈവർമാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി.
തെരുവിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്തി അഭയകേന്ദ്രങ്ങളിലേയ്ക്ക് മാറ്റുകയാണ് നഗരസഭയുടെ ഉദ്ദേശം. നഗരത്തിൽ നിന്ന് ജീവനോപാധി കണ്ടെത്തുന്നവർക്ക് തടസ്സംകൂടാതെ ജോലിക്ക് പോകുന്നതിനും തിരികെ വരുന്നതിനും ഉതകുന്ന തരത്തിലാണ് അഭയകേന്ദ്രങ്ങൾ രൂപകൽപന ചെയ്യുന്നത്. ഇതിന്റെ പ്രാരംഭഘട്ടമായാണ് പൊതു സ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്താൻ സർവ്വേ തുടങ്ങിയത്.മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം സർവ്വേ നടപടികൾക്ക് മേയർ വി കെ പ്രശാന്ത് തുടക്കമിട്ടു.
പത്ത് ദിവസം കൊണ്ട് സർവ്വേ പൂർത്തീകരിക്കുകയാണ് ഉദ്ദേശം. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അന്തേവാസികളെ മതിയായ ചികിത്സ ഉറപ്പുവരുത്തിയ ശേഷമാകും അഗതി മന്ദിരങ്ങളിലേയ്ക്ക് മാറ്റുക. ദേശീയ നഗര ഉപജീവന മിഷന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.