തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിന് ഭൂമി വിട്ടുനൽകിയവരുടെ തുക എട്ട് മാസത്തിനകം നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി. കിഫ്ബി വഴി 150 കോടി രൂപ അനുവദിച്ചു. ഭൂമി നൽകിയിട്ടും പണം ലഭിക്കാത്ത നാട്ടുകാരുടെ ദുരിതം വിവരിച്ച മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റിനോടാണ് ഡപ്യൂട്ടി സ്പീക്കറുടെ പ്രതികരണം. തോന്നയ്ക്കലുകാരുടെ ദുരിതത്തിനും പ്രതിഷേധത്തിനും ഉടൻ ശുഭകരമായ അന്ത്യമുണ്ടാകുമെന്നാണ് സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കറുടെ ഉറപ്പ്.
ലൈഫ് സയൻസ് പാർക്കിനായി ഏറ്റെടുത്ത ഭൂമിക്ക് വർഷങ്ങളായിട്ടും സർക്കാർ പണം നൽകിയിരുന്നില്ല. ഭൂമിയുടെ രേഖകളടക്കം ഉദ്യോഗസ്ഥർ വാങ്ങിവച്ചതോടെ വായ്പയെടുക്കാൻ പോലുമാവാത്ത അവസ്ഥയിലായിരുന്നു 35 കുടുംബങ്ങൾ. ഇവർക്ക് നൽകേണ്ട 150 കോടി വിതരണം ചെയ്യാൻ ഇനി ധനവകുപ്പിന്റെ അന്തിമ അംഗീകാരം മാത്രം മതിയെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.