തിരുവനന്തപുരം തോന്നയ്ക്കലിൽ ലൈഫ് സയൻസ് പാർക്കിനായി ഭൂമി വിട്ടുനൽകിയവർക്ക് പകരം നൽകാൻ പണമില്ലെന്നാണ് സർക്കാരിന്റെ വാദം. പത്ത് വർഷത്തിനിടെയെത്തിയ മൂന്ന് സർക്കാരുകളും ഫണ്ട് അനുവദിക്കാത്തതും തിരിച്ചടിയായി. പ്രദേശത്തെ ജനപ്രതിനിധികൾ കയ്യൊഴിഞ്ഞെന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നു
സർക്കാർ ഏറ്റെടുത്ത സ്വന്തം ഭൂമിയുടെ വില കിട്ടാൻ മന്ത്രിമാരെയും എം.എൽ.എമാരെയും കാണാനെടുത്ത പാസുകളുടെ കൂമ്പാരമാണ് നാട്ടുകാർ ഉയർത്തിക്കാട്ടുന്നത്. 2008ൽ വി.എസ്. സർക്കാരിന്റെ അവസാന സമയം മുതൽ പിണറായി സർക്കാരിന്റെ ഒരു വർഷം വരെ ഇവർ കാണാത്ത ഉദ്യോഗസ്ഥരും മന്ത്രിമാരുമില്ല.
വ്യവസായ വകുപ്പിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് പണം നൽകേണ്ടത്. 35 കുടുംബങ്ങളുടെ 150 ഏക്കറിനായി 300 കോടിയോളം രൂപ നൽകണം. അത്രയും തുക നൽകാൻ ഫണ്ടില്ലെന്ന വാദമാണ് ഭൂമിയേറ്റെടുത്ത ശേഷം പറയുന്നത്. ഈ മാസം 21നകം പണം നൽകണമെന്ന ഹൈക്കോടതി ഉത്തരവിലാണ് നാട്ടുകാരുടെ അവസാന പ്രതീക്ഷ. ഏറ്റെടുത്ത ഭൂമിക്ക് നൽകാൻ പണമില്ലങ്കിൽ ഭൂമി തിരികെ നൽകാനെങ്കിലും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.