തിരുവനന്തപുരം തോന്നയ്ക്കലിൽ ലൈഫ് സയൻസ് പാർക്കിനായി ഏറ്റെടുത്ത ഭൂമിയുടെ വില നൽകും മുൻപെ ഭൂമിയുടെ രേഖകൾ സർക്കാർ കൈവശപ്പെടുത്തി. ആധാരം അടക്കം ഉദ്യോഗസ്ഥർ വാങ്ങിവച്ചതോടെ സ്വന്തം ഭൂമിയിൽ നാട്ടുകാർക്ക് അധികാരം നഷ്ടമായി. ഇതുമൂലം അത്യാവശ്യങ്ങൾക്ക് വായ്പയെടുക്കാൻ പോലുമാവാതെ നരകിക്കുകയാണ് സാധാരണക്കാർ.
രണ്ട് പതിറ്റാണ്ടോളം ഗൾഫിൽ പണിയെടുത്താണ് തോന്നയ്ക്കൽ കുളത്തിൻകര വീട്ടിൽ അബ്ദുൾ റഷീദ് 40 സെന്റ് സ്ഥലം വാങ്ങിയത്. ഇതിൽ 22 സെന്റ് സ്ഥലം ഏക മകളുടെ കല്യാണത്തിന് വിഹിതമായി നൽകി. തൊട്ടുപിന്നാലെയാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. ഇപ്പോൾ ആ ഭൂമിയിൽ അബ്ദുൾ റഷീദിനോ ഭാര്യയ്ക്കോ മകൾക്കോ അവകാശമില്ല. ഭൂമി വച്ച് വായ്പയെടുത്ത് പോലും മകൾക്ക് പണം നൽകാനാവാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ഒരൊറ്റ അബ്ദുള് റഷീദിന്റെ അവസ്ഥയല്ല ഇത്.സര്ക്കാരിന് ഭൂമി വിട്ടുനൽകിയ 35 കുടുംബങ്ങളാണ് സ്വന്തം ഭൂമിയിൽ അഭയാർത്ഥികളായി മാറിയിരിക്കുകയാണ്.
ഭൂമി ഏറ്റെടുത്ത് ഉത്തരവിറങ്ങിയതിന് പിന്നാലെ റവന്യൂ ഉദ്യോഗസ്ഥർ ഭൂമിയുടെ രേഖകളെല്ലാം വാങ്ങിവച്ചു. ഉടൻ പണം നൽകാമെന്ന വാഗ്ദാനത്തോടെയായിരുന്നു.പക്ഷെ പണം കിട്ടിയുമില്ല. ഭൂമിയുടെ അവകാശം നഷ്ടമാവുകയും ചെയ്തു. വീട്ടുമുറ്റത്തെ പുരയിടം കാട് കയറി നശിക്കുമ്പോളും പണത്തിനായി ഓഫീസിൽ കയറിയിറങ്ങി നരകിക്കുകയാണ് സർക്കാരിനെ വിശ്വസിച്ച ഈ നാട്ടുകാർ.