തിരുവനന്തപുരം തോന്നയ്ക്കലിൽ ലൈഫ് സയൻസ് പാർക്കിനായി സർക്കാരിന് ഭൂമി വിട്ട് നൽകിയവർ പെരുവഴിയിൽ. എട്ട് വർഷമായിട്ടും ഭൂമിയുടെ വില നൽകിയില്ല. സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത സാധാരണക്കാരുടെ ദുരിതം അന്വേഷിച്ച് മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റ്.
ഒരായുസിന്റ സമ്പാദ്യമായിരുന്നു അൻപത് സെന്റ്. ചികിൽസിക്കാനുള്ള പണം കിട്ടുമല്ലോയെന്ന് ഒാർത്താണ് സർക്കാരിന് കൈമാറിയത്. വേദന കടിച്ചമർത്തി എട്ടുവർഷമായി കലക്ട്രേറ്റ് കയറിയിറങ്ങി.പക്ഷെ പണം കിട്ടിയില്ല. പതിനഞ്ച് ലക്ഷം രൂപ ഇതിനകം ചികിൽസയ്ക്ക് ചെലവായി. സ്വന്തമായി ഭൂമിയോ ചികിൽസിക്കാൻ പണമോ ഇല്ലാതെ ഇപ്പോൾ മകളുടെ വീട്ടിൽ.
2007ൽ രാജ്യത്തെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് തോന്നയ്ക്കലിൽ തുടങ്ങുമ്പോൾ നാടിന്റെ വികസന മുഖച്ഛായ മാറ്റുമെന്നായിരുന്നു വാഗ്ദാനം. ആ പ്രതീക്ഷയിലാണ് 60 കുടുംബങ്ങൾ ചേർന്ന് ഒരെതിർപ്പുമില്ലാതെ 250 ഏക്കർ ഭൂമി വിട്ടു നൽകിയത്. ഇതിൽ രണ്ടാം ഘട്ടത്തിൽ ഭൂമി നൽകിയ 35 കുടുംബങ്ങളാണ് അക്ഷരാർത്ഥത്തിൽ വഴിയാധാരമായത്.
ഗതികെട്ട് നാട്ടുകാർ സമരത്തിനൊരുങ്ങുമ്പോളും വികസന മുദ്രാവാക്യമുയർത്തി ലെഫ് സയൻസ് പാർക്ക് നിർമാണം പുരോഗമിക്കുകയാണ്. പക്ഷെ ഭൂമിയുടെ പണം എവിടെയെന്ന ചോദ്യത്തിന് ആരും ഉത്തരം നൽകുന്നില്ല.