തിരുവനന്തപുരത്തെ പ്രമുഖരുടെ പ്രതിമകൾ നിറമടിച്ച് വികലമാക്കുന്നു. സർവകലാശാലയ്ക്ക് മുന്നിലുള്ള മഹാകവി കുമാരനാശാൻ പ്രതിമയ്ക്ക് അലുമിനീയം പെയിന്റാണ് പൂശിയത്. ശിൽപികളോട് ആലോചിക്കാതെയാണ് കോർപറേഷന്റെ ഈ പാഴ്പ്രവൃത്തി.
മാറ്റുവിൻ ചട്ടങ്ങളെ എന്ന ഭാവവുമായി നിലകൊള്ളുന്ന മഹാകവി കുമാരനാശാൻ പ്രതിമയുടെ പുതുരൂപമാണിത്. അലുമിനീയം ചായം പൂശി പ്രതിമയുടെ ആഢ്യത്വം മുഴുവൻ കളഞ്ഞുകുളിച്ചു. അതുംപോരാഞ്ഞ് ഉത്തരീയത്തിന്റെ അരികിൽ കസവ് വർണംകൂടി ചാർത്തിക്കൊടുത്തു. ശുദ്ധവിവരക്കേടാണ് കോർപറേഷന്റെ ഈ ചെയ്തിയെന്ന് വിഖ്യാത ശിൽപിയും ബിനാലെയുടെ മുൻസംഘാടകനുമായ എൻ.എൻ. റിംസൺ മനോരമ ന്യൂസിനോട് പറഞ്ഞു.
പൊതുസ്ഥലങ്ങളിലെ പ്രതിമകളുടെ വിശദാംശങ്ങൾ കാഴ്ചക്കാർക്ക് അനുഭവവേദ്യമാക്കാനാണ് ഇരുണ്ടനിറം ഉപയോഗിക്കുന്നത്. ശിൽപഭംഗിയുടെ പ്രാഥമിക വിവരംപോലുമില്ലാതെയാണ് നവീകരണത്തിന്റെ പേരിൽ ഈ പാതകം
അനന്തപുരിയിലെ മറ്റ് പ്രതിമകളും ഇത്തരത്തിൽ ചായംപൂശാൻ കോർപറേഷൻ ആലോചിക്കുന്നുണ്ട്. മാധവരായരും അക്കാമ്മചെറിയാനും സുഭാഷ് ചന്ദ്രബോസുമൊക്കെ ഇനി ഏതൊക്കെ നിറങ്ങളിൽ മാറ്റപ്പെടുമെന്ന് കണ്ടുതന്നെ അറിയണം.