പത്തനംതിട്ട റാന്നിയിലെ സമാന്തരപാതയുടേയും പാലത്തിന്റേയും നിർമാണം ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണത്തിന് പണം കണ്ടെത്താനുള്ള ശ്രമം ഉണ്ടെങ്കിലും സ്ഥലമേറ്റെടുക്കൽ പൂർത്തിയായിട്ടില്ല. പദ്ധതി നടപ്പായാൽ പുനലൂർ-മുവാറ്റുപുഴ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
അഞ്ചുവർഷം മുൻപാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. ബ്ലോക്ക്പടി മുതൽ രാമപുരംവരെ ടൗണിന് സമാന്തരമായ ഗ്രാമീണപാതയുടെ വികസനമാണ് നടക്കേണ്ടത്. റാന്നി വലിയപാലത്തിന് സമാന്തരമായി പുതിയപാലം യാഥാർഥ്യമായാൽ മാത്രമേ വികസനപദ്ധതി പൂർണമാകു.
റാന്നി ഔട്ടർ റിങ് റോഡിനായി അനുവദിച്ച തുകയിൽ ഒരുവിഹിതം ബൈപാസിനായി നീക്കിവച്ചിരുന്നു. എന്നാൽ നിശ്ചിതസമയത്ത് പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കാതിരുന്നതോടെ ഫണ്ട് പാഴായി. തുടർന്ന് ബൈപ്പാസിനായി അഞ്ചരക്കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചു. എന്നാൽ സർക്കാരിന്റെ അനുമതി ലഭിച്ചില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പദ്ധതി യാഥാർത്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.