തിരുവനന്തപുരം വേളിയിൽ റെയിൽവേ ട്രാക്കിന് സമീപം കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സഹോദരങ്ങളുടെ സംസ്കാരം നടത്തി. മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത പിതാവ് ഷിബിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഷിബിന്റെ എതിർപ്പ് വകവയ്ക്കാതെ ഭാര്യയും കുട്ടികളും പൊലീസ് ക്വാർട്ടേഴ്സിലേയ്ക്ക് താമസം മാറ്റാൻ തയ്യാറെടുത്തതാണ് യുവാവിനെ പ്രകോപനത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.
ഫെബയും ഫെബിനും ഒാടിക്കളിച്ചിരുന്ന കണ്ണംമൂലയിലെ സ്നേഹാ ഭവനിൽ മൃതദേഹങ്ങൾ പൊതു ദർശനത്തിന് വെച്ചപ്പോൾ അത് നാടിന്റെ മുഴുവൻ നൊമ്പരമായി. കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ നിന്നുൾപ്പടെ നിരവധിപേരാണ് ആദരാജ്ഞലികളർപ്പിക്കാൻ എത്തിയത്. വിതുര തേവിയോട് ദൈവപരിപാലന ലത്തിൻ പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഏതാനും മാസങ്ങളായി ഷിബിയും ഭാര്യ ഹന്നയും പിരിഞ്ഞ്താമസിക്കുകയായിരുന്നു. മക്കളെ കാണാൻ ഇടയ്ക്ക് വീട്ടിലെത്തിയിരുന്ന ഷിബി വെള്ളിയാഴ്ച സന്ധ്യയ്ക്ക് കണ്ണംമൂലയിലെ ഹന്നയുടെ താമസസ്ഥലത്ത് എത്തി.തുടർന്ന് വേഗം തിരികെ വിടാമെന്ന് പറഞ്ഞ് കുട്ടികളുമായി ശംഖുമുഖത്തേയ്ക്ക് യാത്ര തിരിച്ചു.ഏറെ സമയം കഴിഞ്ഞിട്ടും തിരികെവരാഞ്ഞതിനെ തുടർന്ന് ഹന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിവരം ഒന്നും ലഭിച്ചില്ല.
പിന്നീട് രാത്രി വൈകി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഷിബി ഹന്നയെ വീട്ടിലെത്തി മർദ്ദിക്കാൻ ശ്രമിച്ചു. ഇതേതുടർന്ന് പേരൂർക്കട എസ്എപി ക്യാമ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരിയായ ഹന്ന പൊലീസ് ക്വാർട്ടേഴ്സിലേയ്ക്ക് താമസം മാറ്റാൻ തയ്യാറെടുപ്പുകൾ തുടങ്ങി. ഇതുമൂലമുണ്ടായ പ്രകോപനമാകാം മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് സംശയം.