വാട്ടർബിൽ കണ്ടുഞെട്ടി ഒരുവീട്ടമ്മ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി രാജമ്മ സദാനന്ദന് ലഭിച്ച വാട്ടർബിൽ കണ്ടാൽ ആരുമൊന്ന് ഞെട്ടും. ബിൽതുക അടയ്ക്കണമെങ്കിൽ വസ്തു വിൽക്കേണ്ടിവരുമൊ എന്ന ആശങ്കയിലാണ് രാജമ്മയും ഭർത്താവും. സ്കൂൾ അധ്യാപികയായി വിരമിച്ചതാണ് രാജമ്മ.
ഭർത്താവ് സദാനന്ദൻ അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഭവിച്ചു. ജീവിതാനുഭവങ്ങൾ ഏറെയുള്ള ദമ്പതികൾ ഇക്കുറി വാട്ടർബിൽ കണ്ട് ഞെട്ടി. 2017 ലെ ബിൽ തുക ഒരുലക്ഷത്തി പതിനൊരായിരത്തി എഴുനൂറ്റിയൻപതുരൂപ. തുക അടിയന്തിരമായി അടയ്ക്കണമെന്ന നിർദേശം ജലഅതോരിറ്റിയൽ നിന്ന് പിന്നാലെയെത്തി. കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സദാനന്ദൻ
2014-15 ൽ ഇവർക്ക് ലഭിച്ചത് 376 രൂപയുടെ ബിൽ ആയിരുന്നു. കഴിഞ്ഞവർഷം 462 രൂപയും. ഈ ബില്ലുകൾ അടയ്ക്കാൻ ഇവർക്ക് കഴിഞ്ഞില്ല. പ്രായാധിക്യവും രോഗവുംമൂലം മറന്നുപോയതാണ് കാരണം. ഇതിനിടെ കഴിഞ്ഞവർഷം വീട്ടിലയ്ക്ക് ഭൂമിയ്ക്കടിയിലൂടെ ഇട്ടിരുന്നപൈപ്പ് പൊട്ടിജലം പാഴായെന്ന് രാജമ്മ പറയുന്നു. ജലഅതോരിറ്റിയുടെ കണക്കുപ്രകാരം 2000 കിലോ ലീറ്റർ ജലമാണ് ഇത്തരത്തിൽ നഷ്ടമായത്.അതിനുള്ള പണം അടയ്ക്കാൻ ഇവർ തയാറാണ്. എന്നാൽ വാട്ടർ ബില്‍ എങ്ങനെ ലക്ഷം കടന്നുവെന്നാണ് അവശേഷിക്കുന്ന ചോദ്യം.