മൃതദേഹം അടക്കംചെയ്ത പെട്ടി ഏതുനിമിഷവും വീടിനുപുറത്ത് വീഴുമെന്ന ഭീതിയില്‍ കഴിയുകയാണ് റാന്നിയിലെ ഒരു ആദിവാസി കുടുംബം. സ്ഥലപരിമിതി മൂലമാണ് വീടിനോടു ചേര്‍ന്ന മണ്‍തിട്ടയില്‍ മൃതദേഹം അടക്കംചെയ്തത്. കനത്ത മഴയില്‍ മണ്ണിടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. മൃതദേഹാവശിഷ്ടം കലര്‍ന്നെന്ന സംശയത്തില്‍, കിണറിലെ വെള്ളം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കി.
പത്തനംതിട്ട റാന്നിയിലെ അച്ചടിപ്പാറ ആദിവാസി കോളനിയിലുള്ളത് 10 കുടുംബം. മൃതദേഹം മറവുചെയ്യാന്‍ സ്ഥലം കണ്ടെത്തുകയാണ് ഏറ്റവും വലിയ പ്രതിസന്ധി. കിണറിനോട് ചേര്‍ന്ന നാലടി വീതിയുള്ള മണ്‍തിട്ടയില്‍ മൃതദേഹം അടക്കംചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ശക്തമായ മഴയിൽ മൃതദേഹം അടക്കംചെയ്ത ഭാഗത്തെ മണ്ണിടിഞ്ഞ് താഴെയുള്ള വീട്ടിലും കിണറിലും പതിച്ചു. അരയടി മണ്ണുകൂടിഇടിഞ്ഞാൽ മൃതദേഹം അടക്കംചെയ്ത പെട്ടിയുൾപ്പെടെ താഴെപതിക്കും.
മാരകരോഗം ബാധിച്ച് മരിക്കുന്നവരെപോലും വീടിനുള്ളിലും വീടിനോട് ചേര്‍ന്നും അടക്കം ചെയ്യുന്നത് കിണറിലെ വെള്ളം മലിനമാകാന്‍ കാരണമാകുന്നതായി ആരോഗ്യവകുപ്പും കണ്ടെത്തി. പേടിയുണ്ട്, കിണറിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പിൽ നിന്നുള്ളവർ പറഞ്ഞു.
കോളനിക്കു സമീപത്തായി സര്‍ക്കാര്‍ ഭൂമിയുണ്ടെങ്കിലും മൃതദേഹം സംസ്കരിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കില്ലെന്ന പരാതിയാണ് ഇവര്‍ക്കുള്ളത്.