പന്തളം പെരുംപുളിക്കലില്‍ മകൻ മാതാപിതാക്കളെ കൊന്ന് പൊട്ടക്കിണറ്റിലിട്ടുമൂടി. പുരയിടത്തിലെ കിണറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. കാഞ്ഞിരവിളയില്‍ ജോണ്‍, ലീലാമ്മ ദമ്പതികളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ മാത്യൂസ് ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിൽ കീഴടങ്ങിയ മാത്യൂസ് ജോൺ തന്നെയാണ് മാതാപിതാക്കളെ കൊന്ന് കിണറ്റിലിട്ട് മൂടിയകാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. സാമ്പത്തിക തർക്കമാണ് കൃത്യംനടത്താൻ കാരണമായതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
തർക്കംമുറുകിയപ്പോൾ പിതാവിനെ തലയ്ക്കടിച്ചുകൊന്നു. ദൃക്സാക്ഷിയായ മാതാവിനെയും തലയ്ക്കടിച്ചാണ് കൊന്നത്. തുടർന്ന് മൃതദേഹങ്ങൾ വലിച്ചിഴച്ച് പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. കഴിഞ്ഞ മാസം 25നാണ് ദമ്പതികളെ കാണാതായത്. അയല്‍വാസികള്‍ ഇവരെക്കുറിച്ച് തിരക്കിയെങ്കിലും സ്ഥലത്തില്ലെന്നായിരുന്നു മകന്‍ പറഞ്ഞത്.
രാവിലെ വിദേശത്തുള്ള സഹോദരനെ ഫോണിൽ വിളിച്ച് മാതാപിതാക്കളെ കൊലപ്പെടുത്തിയ കാര്യം മാത്യൂസ് ജോണ്‍ പറഞ്ഞു. തുടർന്നാണ് പൊലീസിൽ കീഴടങ്ങിയത്. പ്രതി പന്തളം പൊലീസിന്റെ കസ്റ്റഡിയിലാണ്.