മലയാളിയായ വ്യോമസേന ഉദ്യോഗസ്ഥൻ അച്ചുദേവ് വിമാനം തകർന്ന് മരിച്ചതിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി മാതാപിതാക്കൾ. മരണം നടന്ന് ഒന്നരമാസമായിട്ടും അപകട കാരണത്തെക്കുറിച്ച് വ്യക്തമായ മറുപടി ലഭിക്കാത്തതിൽ ദുരൂഹതയുണ്ട്. മകന്റെ മൃതദേഹമെന്ന മട്ടിൽ വ്യോമസേന നൽകിയത് ഒഴിഞ്ഞ ശവപ്പെട്ടിയായിരുന്നൂവെന്നും കാട്ടി മാതാപിതാക്കൾ പ്രധാനമന്ത്രിക്ക് അടക്കം പരാതി നൽകി.
മെയ് 23നാണ് വ്യോമസേനയിൽ ഫ്ളൈറ്റ് ലെഫ്റ്റനന്റായ തിരുവനന്തപുരം സ്വദേശി അച്ചുദേവിന്റെ വിമാനം അസമിലെ തേസ്പൂരിൽ കാണാതായത്. സുഖോയ് വിമാനം തകർന്നുണ്ടായ അപകടത്തിൽ സഹപൈലറ്റടക്കം പൂർണമായും കത്തിക്കരിഞ്ഞെന്നാണ് വ്യോമസേന നൽകിയ വിശദീകരണം. അപകടകാരണത്തെക്കുറിച്ച് മാതാപിതാക്കൾ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ഇതിനൊപ്പം മൃതദേഹാവശിഷ്ടമെന്ന നിലയിൽ കഴിഞ്ഞ ദിവസം എത്തിച്ചത് ഒഴിഞ്ഞ ശവപ്പെട്ടിയുമായിരുന്നു. ഇതോടെയാണ് മാതാപിതാക്കൾ ദുരൂഹത ആരോപിക്കുന്നത്.
ശരീരമടക്കം പൂർണമായും കത്തിക്കരിഞ്ഞെന്ന് വ്യോമസേന പറയുമ്പോളും അച്ചുദേവിന്റെ പഴ്സും സഹപൈലറ്റിന്റെ ഷൂസും കാര്യമായ കേടുപാടുകൾ സംഭവിക്കാതെ തിരികെ ലഭിച്ചതും സംശയാസ്പദമായി ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിക്കടക്കം രേഖാമൂലം പരാതി അയച്ചിട്ടും മറുപടിയില്ലാത്തതും കുടുംബത്തെ ദുഖത്തിലാക്കുന്നു. മകന് എന്ത് സംഭവിച്ചൂവെന്ന് അറിയാനായി സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി.