ശബരിമലയിൽ വർഷം മുഴുവൻ സായുധസേനയുടെ സുരക്ഷ ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനെ സമീപിക്കും. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടം സന്നിധാനത്തുണ്ടാകണം. തീർഥാടകരെ പൂർണമായും നിലയ്ക്കലിൽ നിരീക്ഷിച്ചുള്ള സുരക്ഷാസംവിധാനം നടപ്പാക്കണമെന്നും ആവശ്യപ്പെടാനാണ് തീരുമാനം.
ശ്രീകോവിലും ചുറ്റമ്പലവും പഞ്ചലോഹവും സ്വർണവും പൂശിയതാണ്. ശ്രീകോവിലിന് പുറമെ സ്വർണക്കൊടിമരം കൂടി സ്ഥാപിച്ചതോടെ ശബരിമലയ്ക്ക് കൂടുതൽ സുരക്ഷ വേണം. ഈ സാഹചര്യത്തിലാണ് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ച് സുരക്ഷ കൂട്ടണമെന്ന് ദേവസ്വം ബോർഡ് ഭരണസമിതി ആവശ്യപ്പെടുന്നത്. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. തീർഥാടകരെ നിലയ്ക്കലിൽ തടഞ്ഞ് പൂർണമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സന്നിധാനത്തേയ്ക്കുള്ള യാത്ര അനുവദിക്കാവൂ. ഇതിനായി നിലയ്ക്കലിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെടും.
ശബരിമലയിലെ കൊടിമരത്തിൽ മെർക്കുറി തളിച്ചവരെ കണ്ടെത്തിയത് ദേവസ്വം ഗാർഡുമാരുടെ മിടുക്കുകൊണ്ടെന്നാണ് പ്രസിഡന്റ് വ്യക്തമാക്കുന്നത്. എന്നാൽ പൊലീസിന് വീഴ്ചയുണ്ടായെന്ന അഭിപ്രായമില്ല. കൊടിമരത്തിന് നാശം വരുത്തിയ കേസിൽ പൊലീസ് അന്വേഷണം തീരുന്ന മുറയ്ക്ക് സുരക്ഷ കൂട്ടുന്നതിനുള്ള അപേക്ഷ ദേവസ്വം മന്ത്രിക്ക് സമർപ്പിക്കുന്നതിനാണ് തീരുമാനം.