ശബരിമലയിലെ പുതിയ കൊടിമരത്തിലേയ്ക്കുള്ള കൊടിക്കയർ നിർമിക്കാൻ ഭാഗ്യം ലഭിച്ചത് റാന്നി ഇടപ്പാവൂർ സ്വദേശി കരുണാകരൻ നായർക്ക്. ജൻമനാ അരയ്ക്കു താഴെ തളർന്ന ഇദ്ദേഹം നേരിട്ടാണ് സന്നിധാനത്തെത്തി കൊടിക്കയർ കൈമാറിയത്. പരമ്പരാഗത രീതിയിൽ അടയ്ക്കാത്തോട് പിരിച്ചായിരുന്നു നിർമാണം.
ഒന്നരവർഷത്തെ പരിശ്രമം. പൂർണതയിലെത്തിയപ്പോൾ ശബരിമല തന്ത്രിയുടെ വക അഭിനന്ദനം. തന്റെ കൈകളാൽ പിരിച്ചെടുത്ത കയർ ശബരിമലയിലെ കൊടിക്കയറാകണമെന്ന ആഗ്രഹവും സഫലമായി. കരുണാകരൻ നായരെ വിധി തളർത്തിയെങ്കിലും തോറ്റുകൊടുക്കാൻ ഈ വയോധികന് മനസുണ്ടായില്ല. ശ്രമകരമായതിനാൽ പലരും ഉപേക്ഷിച്ച അടയ്ക്കാത്തോട് പിരിച്ചുള്ള കയർ നിർമാണം ഇദ്ദേഹം ലളിതമാക്കി. നിർമാണം പൂർത്തിയായപ്പോൾ ഇതെങ്ങനെ ശബരിമലയിലെത്തിക്കുമെന്നായിരുന്നു ചിന്ത. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ വക സൗജന്യ മുച്ചക്രവാഹനം കിട്ടി. സഹായി അശോകനൊപ്പമായിരുന്നു ശബരിമല യാത്ര. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമെന്ന് ഇദ്ദേഹം പറയും.
അടയ്ക്കാത്തോട് പാകപ്പെടുത്തി മഞ്ഞളിൽ മുക്കി നാരുകളാക്കി എട്ട് ഇഴകളാക്കി ചുറ്റിയാണ് നൂറ്റി ഇരുപതടി നീളമുള്ള കൊടിക്കയർ നിർമിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള കൊടിക്കയറാണ് ഉത്തമമെന്ന് ശബരിമല ദേവപ്രശ്നത്തിലും തെളിഞ്ഞിരുന്നു.