ആറൻമുള പാർഥസാരഥി ക്ഷേത്രത്തിലെ കൊമ്പൻ പാർഥൻ ചരിഞ്ഞു. അവശതയെത്തുടർന്ന് കുറച്ചുനാളായി ചികിൽസയിലായിരുന്നു. ചികിൽസ കിട്ടാൻ വൈകിയെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
അവശത അവഗണിച്ചും എല്ലാദിവസവും ഉച്ചപൂജയ്ക്ക് പാർഥസാരഥിയുടെ നടയിലെത്തി പാർഥൻ വണങ്ങിയിരുന്നു. കഴിഞ്ഞദിവസം രാവിലെ ക്ഷീണിതനായി കണ്ട ആന വൈകിട്ടോടെയാണ് ചരിഞ്ഞത്. തീറ്റയെടുക്കാതെ രണ്ട് തവണ വീണു. ആന വീണ വിവരം ദേവസ്വം അധികൃതരെയും വെറ്ററിനറി ഡോക്ടറെയും അറിയിച്ചെങ്കിലും വളരെ വൈകിയാണ് ഡോക്ടറെത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ ആനപ്രേമികൾ പ്രതിഷേധിച്ചു.
48 വയസുള്ള പാർഥനെ ആറാമത്തെ വയസിലാണ് കോന്നി എം.എസ്. നാരായണപിള്ള ആറന്മുള പാർഥസാരഥിക്ക് നടയ്ക്കിരുത്തുന്നത്. 42 വർഷമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്നു. കഴിഞ്ഞ മാസം പാർഥസാരഥി ക്ഷേത്രത്തിലെ പുഷ്പാഭിഷേകത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്.