തൊഴിലുറപ്പു പദ്ധതിയുടെ കുടിശിക തുക ലഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങുന്നു. ഒരാഴ്ചക്കുശേഷം പണം അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചു. കുടിശിക തുക ലഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ സമരംപ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
മെയ്മാസം വരെയുള്ള കുടിശിക തുകയായ 683 കോടിരൂപ അനുവദിക്കുന്ന കാര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഉറപ്പ്. പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടഫയൽ ബുധനാഴ്ച ധനമന്ത്രാലയത്തിൽ എത്തിയെന്ന് അറിയിപ്പ് കിട്ടിയതായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞാൽ പണം അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ ഡിസംബർ മുതലുള്ള കൂലി കുടിശികയായതോടെ തൊഴിലാളികൾ പദ്ധതിയിൽ നിന്ന് വൻതോതിൽ പിൻമാറുന്നതായി തദ്ദേശഭരണവകുപ്പ് കണ്ടെത്തിയിരുന്നു.
തുക എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കുകയും കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സർക്കാരും പ്രതിപക്ഷനേതാവും നേരിട്ട് നിവേദനം നൽകുകയും ചെയ്തു. എന്നിട്ടും പണം അനുവദിക്കാൻ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ തൊഴിലാളികൾ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങി. കുടിശിക തീർക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. പിന്നാലെയാണ് പണം അനുവദിക്കുന്നതുസംബന്ധിച്ച് കേന്ദ്രത്തിന്റെ ഉറപ്പ്.