തൊടുപുഴ∙ കടൽ ഇല്ലാത്ത ഇടുക്കി ജില്ലയിൽ ദിവസങ്ങളോളം മീനുകൾ കേടാകാതിരിക്കുന്നതും മത്സ്യത്തിൽ ഈച്ചകളും മറ്റും പൊതിയാത്തതിനും പിന്നിലെ ‘രഹസ്യ’മെന്തെന്നതു ദുരൂഹമാണ്. ഇതരജില്ലകളിൽനിന്നെത്തുന്ന മത്സ്യങ്ങളാണ് ഇടുക്കി ജില്ലയിൽ വിറ്റഴിക്കപ്പെടുന്നവയിലേറെയും. മത്സ്യം കഴിച്ച പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടതു സംബന്ധിച്ചു വ്യാപക പരാതികളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മേയ് മാസത്തിൽ തൊടുപുഴയ്ക്കു സമീപം ഇളംദേശത്തു ബൈക്കിൽ വിൽപനയ്ക്ക് എത്തിച്ച മത്സ്യം വാങ്ങി കഴിച്ച യുവാവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മീൻ കഴിച്ചു മൂന്നുദിവസം കഴിഞ്ഞിട്ടും ഇയാൾ പൂർണ ആരോഗ്യനില വീണ്ടെടുത്തില്ല.
ഭക്ഷ്യവിഷബാധയേറ്റതറിഞ്ഞ മീൻവിൽപനക്കാരൻ മറ്റു വീടുകളിൽ ഉടനെത്തി മൽസ്യം തിരിച്ചുവാങ്ങി സ്ഥലംവിട്ടു. അടിമാലി ഇരുമ്പുപാലത്തു രാസവസ്തു ചേർത്ത മത്സ്യം കഴിച്ച ആറുപേർക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവം ഇതിനു തൊട്ടുമുൻപായിരുന്നു. 2015 ഫെബ്രുവരിയിൽ തൊടുപുഴ നഗരത്തിലെ ഒരു കടയിൽനിന്നു വാങ്ങിയ മൽസ്യം കറിവച്ചപ്പോൾ മീൻചട്ടിയിൽനിന്നു നുരയും പതയും തിളച്ചുതൂവി. കറി പാകമായപ്പോഴാകട്ടെ, ആസിഡിന്റെ മണവും കാരത്തിന്റെ രുചിയുമായിരുന്നു. ഇതേക്കുറിച്ചു പെരുമ്പിള്ളിച്ചിറ സ്വദേശി ഭക്ഷ്യസുരക്ഷാ ഓഫിസർക്കു പരാതി നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല.