പത്തനംതിട്ടയിലെ മലയോരമേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം. ഒരാഴ്ചയ്ക്കിടെ ഇരുപത്തി നാല് ഹെക്ടർ കൃഷി നശിപ്പിച്ചു. വനാതിർത്തിയോട് ചേർന്നുള്ള തോട്ടങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ ആനയും മ്ലാവും കാട്ടുപോത്തുമുൾപ്പെടെയുള്ള മൃഗങ്ങളുടെ സാന്നിധ്യമുണ്ട്.
വർഷങ്ങളായി റബർ കൃഷിയിലൂടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്ന രാജൻ മാസങ്ങളായി ടാപ്പിങിനിറങ്ങാറില്ല. പകൽസമയങ്ങളിലെത്തി കൃഷിയിടത്തിന് എന്ത് സംഭവിച്ചുവെന്ന് മാത്രം പരിശോധിക്കും. ആനക്കൂട്ടമെത്തി കൃഷിയിടം തച്ചുതകർക്കാത്ത ദിവസങ്ങളില്ലെന്നതാണ് കാരണം. പുതുക്കുളം, ഗുരുനാഥൻമണ്ണ്, തൂമ്പാക്കുളം മേഖലയിൽ മുൻപെങ്ങുമില്ലാത്തവിധം കാട്ടാനശല്യം രൂക്ഷമാണ്. വനാതിർത്തിയിൽ സുരക്ഷാവേലിയും വിളകൾക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ടാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കളിയാക്കി തിരിച്ചയയ്ക്കുന്ന സാഹചര്യമാണ്. വിള നഷ്ടപ്പെട്ടാൽ വിധിയെന്ന് സമാധാനിക്കാൻ വനാതിർത്തിയിലുള്ളവർ പഠിച്ചുകഴിഞ്ഞു.
കാട്ടാനകൾ നിന്നാലും അറിയാത്തവിധം വളർന്നുകയറിയ ഹെക്ടർ കണക്കിന് റബർ തോട്ടങ്ങളാണ് പ്രദേശത്തെ കുടുംബങ്ങൾക്ക് കെണിയാകുന്നത്. ഇതിനുപുറമെയാണ് കാട്ടുപോത്തിന്റെയും മ്ലാവിന്റെയും ഭീഷണി. റബർ കർഷകർക്ക് പുറമെ കൈതച്ചക്കയും തെങ്ങും കവുങ്ങും നഷ്ടവിളകളുടെ പട്ടികയിൽ കൂടുതലായി ഇടംപിടിച്ചിട്ടുണ്ട്.