നിലംപൊത്താറായ വീടുകളിൽ ആശങ്കയോടെ അൻപതിലധികം പട്ടികജാതി കുടുംബങ്ങൾ. അടൂർ കടമ്പനാട് പഞ്ചായത്തിൽ കല്ലുവെട്ടിയിൽ കോളനിയിലെ ഇരട്ടവീടുകളാണ് കാലപ്പഴക്കത്താൽ തകർച്ചയിലെത്തിയത്. നവീകരണം ഉടൻ നടപ്പാക്കുമെന്ന ജില്ലാഭരണകൂടത്തിന്റെ പ്രഖ്യാപനം രണ്ട് വർഷമായി കടലാസിലാണ്.
കോളനിയിലെ വീടുകൾക്ക് അൻപത് വർഷത്തിലധികം പഴക്കമുണ്ട്. പരിമിതമായ സൗകര്യങ്ങളോടെ സർക്കാർ നിർമിച്ചുനൽകിയ ഇരട്ടവീടുകൾ. ഓരോ വീട്ടിലും നാലിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഭൂരിഭാഗം വീടുകളുടെയും ഭിത്തിയും മേൽക്കൂരയുമാണ് അപകടാവസ്ഥയിലുള്ളത്. പലർക്കും സ്വന്തമായി ഒരുതുണ്ട് ഭൂമി പോലുമില്ലാത്തവർ. കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയിൽ രണ്ട് വീടുകൾ തകർന്നു. കോളനിവാസികളുടെ അവസ്ഥ പരിശോധിക്കാൻ ആരുമെത്തിയില്ല.
രണ്ട് വർഷം മുൻപ് കലക്ടറും എംഎൽഎയും ഉൾപ്പെടെ കോളനി സന്ദർശിച്ച് കുടുംബങ്ങൾക്ക് വാസയോഗ്യമായ വീട് നൽകുമെന്നറിയിച്ചിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല. ഒരേക്കറിലധികമുള്ള കോളനിയിൽ ഇരട്ടവീടുകൾ നീക്കം ചെയ്ത് ഓരോ കുടുംബത്തിനും പ്രത്യേക വീടുകൾ നിർമിച്ചുനൽകണമെന്നാണ് കോളനിക്കാരുടെ ആവശ്യം.