ജീവിതത്തിൽ ഇരുട്ടാകുമായിരുന്ന ശ്രവണവൈകല്യത്തെ അതിജീവിച്ച് ചിത്രരചനയിൽ മികവു കാട്ടുന്ന പ്ലസ് ടൂ വിദ്യാർഥിനി ഒരു നാടിന്റെ തിളക്കമാവുന്നു. കൊല്ലം തേവലക്കര ഗോവിന്ദപുരിയിൽ അനിൽ കുമാറിന്റെയും രാജിയുടേയും മകള്‍ ആര്യയാണ് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് എല്ലാവർക്കും പ്രിയങ്കരിയാവുന്നത്. പന്മന മനയിൽ ശ്രീ ബാല ഭട്ടാരികം സംസ്കൃത ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനിയായ ആര്യ കലോൽസവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
വരകളെ സ്നേഹിക്കുന്ന ആര്യ നിറങ്ങൾ കൊണ്ടാണ് വൈകല്യങ്ങളെ മറികടക്കുന്നത്. സംസാരിക്കാനും കേൾക്കാനും കഴിയില്ലെങ്കിലും ആര്യയുടെ വിരലുകൾ നിറങ്ങളാൽ ചാലിച്ചെടുക്കുന്നത് ജീവനുള്ള ചിത്രങ്ങളാണ്. അമ്മ രാജിയാണ് ചിത്രരചനയിൽ മകളെ സഹായിക്കുന്നത്. ദൈന്യംദിനം ഉപയോഗിക്കുന്ന വാക്കുകളല്ലാതെ മറ്റൊന്നും ആര്യയ്ക്ക് മനസിലാക്കാനാവില്ല. എൽ പി സ്കൂൾ കാലഘട്ടത്തിലാണ് മകളുടെ കഴിവ് മനസിലാക്കുന്നത്. മകൾക്ക് സംസാരിക്കാനും കേൾക്കാനും കഴിയാത്തത് ഈ കുടുംബത്തെ ഏറെ വിഷമിപ്പിച്ചെങ്കിലും മകളുടെ കഴിവ് അംഗീകരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.
നൂറ് കണക്കിന് ചിത്രങ്ങൾ ഇതിനോടകം തന്നെ ആര്യ വരച്ചുകഴിഞ്ഞു. ജലഛായവും പെൻസിൽ ഡ്രോയിംഗും സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽസവത്തിൽ ആര്യയ്ക്ക് ഒട്ടേറെ സമ്മാനങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. പ്രകൃതിയും,ആരാധാനമൂർത്തികളും,ചരിത്ര പുരുഷൻമാരും മുതൽ സമകാലിക രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങൾ വരെ ആര്യയുടെ ശേഖരത്തിലുണ്ട്
അനിൽ സൈനികനായി ഡൽഹിയിൽ ജോലിചെയ്യുന്ന കാലത്ത് സൈനിക ആശുപത്രിയിലാണ് കേൾവി തിരിച്ചികിട്ടാൻ ആര്യയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ശ്രവണവൈകല്യത്തെ സ്പീച്ച് തെറാപ്പിയിലൂടെ മറികടക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം. ഒപ്പം ആര്യയ്ക്ക് ചിത്ര രചനയിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കണം