തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരുമാസമായി നടന്ന മോഷണങ്ങൾക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് ആര്യനാട് മണികണ്ഠനെന്ന് പൊലീസ്. കവർച്ച നടന്ന വ്യാപാര സ്ഥാപനങ്ങളില സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷ്ടാവിനെ കുറിച്ച് വിവരം ലഭിച്ചത്. അതേസമയം അമരവിള താന്നിമൂട്ടിലെ എട്ട് കടകളിലും ഒരു വീട്ടിലും ഇന്നലെരാത്രി മോഷണം നടന്നു.
കഴിഞ്ഞ ഒരുമാസത്തിനിടയിൽ നെയ്യാറ്റിൻകര താലൂക്കിൽ മാത്രം അറുപത് കടകളിലാണ് മോഷണം നടന്നത്. ഇതിന് പിന്നാലെയാണ് അമരവിളയിലും സമാനമായ മോഷണ പരമ്പര. താന്നിമൂട്ടിലെ സ്റ്റുഡിയോയിൽ നിന്ന് ഒരുലക്ഷം രൂപയുടെ ക്യാമറ മോഷ്ടിച്ച കള്ളൻ സമീപത്തെ ഏഴ് കടകളിലും മോഷണം നടത്തി. താന്നിമൂട്ടിലെ പണമിടപാട് സ്ഥാപനം ഉൾപ്പടെ കുത്തിത്തുറന്നു. അമരവിളയിലെ ബേക്കറിയിൽ കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ആര്യനാട് മണികണ്ഠന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.മോഷണം തുടർ സംഭവമായതോടെ വ്യാപാരികളും ആശങ്കയിലാണ്.
മോഷണ പരമ്പരയുടെ പശ്ചാത്തലത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗതെത്തിയിട്ടുണ്ട്.