പ്രസിദ്ധീകരണങ്ങൾക്ക് യുജിസി അംഗീകാരം ലഭിക്കാനുള്ള അവസാന അവസരവും പാഴാക്കാൻ ഒരുങ്ങി കേരളസർവകലാശാല. യുജിസി സമയ പരിധി നീട്ടി നൽകിയിട്ടും നടപടികൾ സ്വീകരിക്കാതെ സർവകലാശാല വീഴ്ച വരുത്തുന്നതായി പരാതി ഉയരുന്നു. പ്രസിദ്ധീകരണങ്ങൾക്ക് അംഗീകാരം കിട്ടിയില്ലെങ്കിൽ വിദ്യാർഥികളും അധ്യാപകരും പ്രതിസന്ധിയിലാകും
വകുപ്പുകളുടെ പ്രസിദ്ധീകരണങ്ങൾ, മാസികകൾ, ജേർണലുകൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവക്ക് അംഗീകാരത്തിനായി അപേക്ഷിക്കാൻ നാലാം തവണയാണ് യുജിസി കേരള സർവകലാശാലയോട് ആവശ്യപ്പെടുന്നത്. നേരത്തെ മൂന്ന് തവണ യുജിസി നിർദ്ദേശം വന്നിട്ടും സർവകലാശാല അനങ്ങിയില്ല. ഈ വ്യഴാഴ്ചക്ക് മുൻപ് അപേക്ഷ നൽകാൻ യുജിസി അന്ത്യശാസനം നൽകിയിട്ടും കേരള സർവകലാശാല അനാസ്ഥ തുടരുകയാണ്. അപേക്ഷ സമർപ്പിക്കാനുള്ള നടപടി ക്രമങ്ങളൊന്നും സർവകലാശാല പൂർത്തിയാക്കിയില്ല. യുജിസി വെബ്സൈറ്റിൽ രജിസ്റ്റർചെയ്ത് പ്രത്യേക ഇ മെയിൽവിലാസവും പാസ് വേർഡും ഉണ്ടാക്കണം. ഇത് പോലും ഇത് വരെ പൂർത്തീകരിച്ചിട്ടില്ല.
പ്രസിദ്ധീകരണങ്ങൾക്ക് എല്ലാ സർവകലാശാലകളും യുജിസിയുടെ അംഗീകാരം വാങ്ങേണ്ടതുണ്ട്. യുജിസി അക്രഡിറ്റേഷൻ ലഭിച്ചാലെ ഇവയിൽ പ്രസിദ്ധീകരിച്ച പേപ്പറുകൾക്കും ഗവേഷണ ഫലങ്ങൾക്കും മറ്റ് ദേശീയ, വിദേശ സർവകലാശാലകളുടെ അംഗീകാരം ലഭിക്കൂ. കേരളസർവകലാശാലയിലെ അധ്യാപകർക്കും വിദ്യാര്‍ഥികൾക്കും തുടർപഠനം , സ്ഥാനക്കയറ്റം, പുതിയ ജോലി എന്നിവക്ക് അംഗീകൃത പ്രബന്ധങ്ങളും പുസ്തകങ്ങളും ഉണ്ടെങ്കിലേ സാധ്യമാകൂ. വിസിയും പിവിസിയും പോലും പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണെന്ന പരാതിയും ഗവേഷകർ മുന്നോട്ട് വെക്കുന്നു.