കാട്ടുപന്നിയുടെ ആക്രമണം ഭയന്ന് കൃഷി ഉപേക്ഷിച്ച് പത്തനംതിട്ടയിലെ കർഷകർ. വനാതിർത്തിയോട് ചേർന്ന ഭൂരിഭാഗം പ്രദേശത്തും രാപകൽ വ്യത്യാസമില്ലാതെ പന്നിയുടെ സാന്നിധ്യമുണ്ട്. ആക്രമണം തടയുന്നതിനോ വിള നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിനോ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഇങ്ങനെ അച്ചൻകോവിലാർ നീന്തിക്കയറി കൂട്ടത്തോടെ ഇവർ കാടിറങ്ങും. കൃഷിഭൂമി ലക്ഷ്യമാക്കി കുതിക്കും. നിമിഷനേരം കൊണ്ട് വിളകൾ കുത്തിമറിച്ചിടും. കൊടുമൺ, അതുമ്പുക്കുളം, കല്ലേലി എന്നിവിടങ്ങളിലാണ് പന്നിയുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. വനത്തിനോട് ചേർന്ന പ്രദേശങ്ങളിലും പ്ലാന്റേഷൻ കോർപ്പറേഷന്റെ കാടുമൂടിയ തോട്ടങ്ങളിലും പകൽസമയങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. പന്നിയെപ്പേടിച്ച് പലരും ഏക്കർക്കണക്കിന് കൃഷി ഉപേക്ഷിച്ചു.
വീട്ടുമുറ്റത്ത് നിന്നവരെപ്പോലും പ്രകോപനമില്ലാതെ പന്നി ആക്രമിച്ച സാഹചര്യമുണ്ട്. പരാതി അറിയിച്ചാലും വനംവകുപ്പ് തിരിഞ്ഞുനോക്കാറില്ലെന്നാണ് കർഷകരുടെ പരാതി. നഷ്ടം സഹിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ഇവർ പറയുന്നു.