ആറൻമുള പുഞ്ചയിൽ വിളഞ്ഞ 170 ടൺ നെല്ല് കാണാതായതിന് തെളിവില്ലെന്ന് കൃഷിവകുപ്പ്. പത്തനംതിട്ട ജില്ലാ കലക്ടർക്ക് പ്രിൻസിപ്പൽ കൃഷി ഓഫിസർ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കൂടുതൽ അന്വേഷണത്തിനായി റിപ്പോർട്ട് കലക്ടർ സർക്കാരിന് കൈമാറി.
കൊയ്തെടുത്ത നെല്ല് പൂർണമായും മില്ലിലേയ്ക്കെത്തിയില്ലെന്നായിരുന്നു സ്പെഷൽ ഓഫിസറുടെ പരാതി. 170 ടൺ നെല്ല് നഷ്ടപ്പെട്ടു. വാഹനത്തിൽ കയറ്റി അയച്ചതിന് തെളിവുണ്ടെങ്കിലും നെല്ല് വൈക്കത്തെ ഓയിൽപാമിന്റെ മില്ലിലെത്തിയതായി കാണുന്നില്ല. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സ്പെഷൽ ഓഫിസർ സജീവ് ജില്ലാ കലക്ടർക്ക് കത്ത് നൽകി. കലക്ടർ അന്വേഷണത്തിനായി പ്രിൻസിപ്പൽ കൃഷി ഓഫിസറെ ചുമതലപ്പെടുത്തി. രണ്ട് തവണ റിപ്പോർട്ട് നൽകിയെങ്കിലും അപൂർണമെന്നായിരുന്നു കലക്ടറുടെ നിലപാട്.
കോട്ടയത്തെ സ്വകാര്യ മില്ലിലേയ്ക്കാണ് കാണാതായ നെല്ലെത്തിയതെന്ന് ഒരു വിഭാഗം കർഷകർ പറയുന്നു. പാടശേഖരസമിതിയിലെ ചിലർക്ക് ഇതിൽ പങ്കുണ്ടെന്നും ആക്ഷേപമുണ്ട്. എന്നാൽ ജില്ലാ കലക്ടർക്ക് ലഭിച്ച റിപ്പോർട്ടിൽ ഇക്കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് ആറൻമുള പുഞ്ചയിൽ ഇരുപത് വർഷത്തിന് ശേഷം വിത്തെറിഞ്ഞത്. മികച്ച വിളകിട്ടിയെങ്കിലും പിന്നാലെയാണ് നെല്ല് കാണാനില്ലെന്ന പരാതിയുയർന്നത്.