പകർച്ചപ്പനി വിഷയത്തിൽ ഭരണകൂടത്തിന്റെ നിസംഗതയിൽ പൊറുതിമുട്ടി തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർമാർ. പലരും പ്രതിരോധപ്രവര്‍ത്തനങ്ങൾ നടത്തുന്നത് സ്വന്തംനിലയ്ക്ക്. ഇതിനിടെ മേയറും കലക്ടറും തമ്മിലുള്ള തർക്കവും രൂക്ഷമായി
പകർച്ചപ്പനിതടയാൻ വിവിധവകുപ്പുകളുടെ നേതൃത്വത്തിൽ നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലാഭരണകൂടം ഉഴപ്പുകയാണെന്ന് കോർപ്പറേഷൻ ആരോപിക്കുന്നു. ജില്ലാഭരണകൂടത്തിന് വരുന്ന പരാതികൾ കോർപ്പറേഷന് അയച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണെന്നും കോർപ്പറേഷൻ കുറ്റപ്പെടുത്തി. പ്രതിരോധപ്രവർത്തനങ്ങളെചൊല്ലി കോർപ്പറേഷനും ജില്ലാഭരണകൂടവും തമ്മിലടിക്കുമ്പോൾ പ്രദേശവാസികളുടെ പരാതിയിൽ നട്ടംതിരിയുകയാണ് കൗൺസിലർമാർ. ഒടുവിൽ കുന്നുകുഴിവാർഡിൽ കൗൺസിലർ തന്നെ കൊതുകുനിവാരണത്തിനിറങ്ങി.
സ്വന്തംവാർഡിൽ ഓടവൃത്തിയാക്കല്‍ ഉൾപ്പെടെയുള്ള പ്രധിരോധപ്രവർത്തനങ്ങൾ നേരിട്ടുനടത്തുകയാണ് കൗൺസിലർ. മാലിന്യംനീക്കുന്നതിനാവശ്യമായ ഫണ്ട് കോര്‍പ്പറേഷൻ സർക്കാരിനോട് പോയിചോദിക്കുഎന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്. കോർപ്പറേഷനും ജില്ലാഭരണകൂടവും തർക്കം തുടരുമ്പോൾ പനിബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നു.