തിരുവല്ല ബൈപ്പാസ് നിര്‍മാണം കരാറുകാരന്‍ അവസാനിപ്പിച്ചു. കുടിശികയിനത്തില്‍ കിട്ടാനുള്ള പതിനേഴ് കോടി രൂപ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ജോലി നിര്‍ത്തിയത്. നിര്‍മാണത്തിനുപയോഗിക്കുന്ന യന്ത്രസാമഗ്രികളും നീക്കം ചെയ്തു.
കെ.എസ്.ടി.പിയുടെ എം.സി. റോഡ് വികസനത്തിന്‍റെ ഭാഗമായാണ് തിരുവല്ല ബൈപ്പാസിന്‍റെ നിര്‍മാണം ആരംഭിച്ചത്. 31കോടി 82 ലക്ഷം രൂപയ്ക്ക് പെരുമ്പാവൂര്‍ ആസ്ഥാനമായ ഇ.കെ.കെ. കമ്പനിയാണ് കരാറെടുത്തത്. തിരുവല്ലയിലെ മേല്‍പ്പാലം അടക്കം മുപ്പത്തിയഞ്ച് കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയതായി കരാറുകാരന്‍ പറഞ്ഞു. നിര്‍മാണ പുരോഗതിക്കനുസരിച്ച് പ്ലാനില്‍ മാറ്റങ്ങള്‍ വേണ്ടിവന്നിട്ടുണ്ടെന്നും ഇതിന് അനുമതി വാങ്ങിയിരുന്നതായും കരാറുകാരന്‍ പറഞ്ഞു. നിലവില്‍ പതിനേഴ് കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. രാമന്‍ചിറ മുതല്‍ ചിലങ്ക തീയറ്റര്‍വരെയുള്ള ഭാഗത്ത് പ്ലാനില്‍നിന്ന് വ്യത്യസ്തമായി മേല്‍പ്പാലം മാത്രമേ പ്രായോഗികമാകൂവെന്ന് വിദഗ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെല്ലാം പുറമേ മുന്നൂറ് മീറ്റര്‍ ഭാഗത്തെ സ്ഥലമേറ്റെടുപ്പ് ഇതുവരെ പൂര്‍ത്തികരിച്ചിട്ടുമില്ല.
കരാറെടുത്ത കമ്പനി, ജീവനക്കാരെയും യന്ത്രസാമഗ്രികളും പിന്‍വലിച്ചതോടെ ബൈപ്പാസിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിയിലായി. കരാറില്‍നിന്ന് പിന്‍വാങ്ങുന്നതായി കാണിച്ച് സ്വകാര്യ കമ്പനി, കെ.എസ്.ടി.പിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ 65കോടി രൂപയുണ്ടെങ്കിലേ പദ്ധതി പൂര്‍ത്തീകരിക്കാനാകൂ.