ആറുമാസമായി മുടങ്ങിയിരുന്ന പത്തനംതിട്ട കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം തുടങ്ങി. കരാറുകാരന് നൽകാനുണ്ടായിരുന്ന കുടിശികയിൽ ഒന്നരക്കോടി രൂപ കൈമാറി. പണി മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
കരാറുകാരന് നൽകേണ്ട മൂന്നുകോടിയിൽ പകുതിയാണ് കൈമാറിയത്. ഒരുമാസത്തിനുള്ളിൽ അവശേഷിക്കുന്ന തുക കൈമാറാമെന്ന ഉറപ്പിലാണ് കരാറുകാരൻ പണി പുനരാരംഭിച്ചത്. നവംബറിൽ ഉദ്ഘാടനം നടത്താൻ കഴിയുന്ന രീതിയിലാണ് നിർമാണം.
ഷോപ്പിങ് കോംപ്ലക്സിലെ കടമുറിയ്ക്കായി ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന തുക നിർമാണത്തിന് പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങി. ആറ് നിലകളിലായാണ് ഷോപ്പിങ് കോംപ്ലക്സിന്റെ പണികൾ വിഭാവനം ചെയ്തിട്ടുള്ളത്. നിർമാണത്തിനായി അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചതാണ് നിർമാണം മുടങ്ങിയതിന്റെ കാരണമായിപ്പറയുന്നത്.
നിലവിൽ സ്വകാര്യ ബസ് സ്റ്റേഷന്റെ ഒരു ഭാഗത്താണ് കെഎസ്ആർടിസി ബസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇത് പലപ്പോഴും വെള്ളക്കെട്ടിന് കാരണമാകുന്ന സാഹചര്യമുണ്ട്. വേഗത്തിൽ നിർമാണം പൂർത്തിയാക്കി നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ഗതാഗതമന്ത്രി നൽകിയിരിക്കുന്ന നിർദേശം.