നെടുങ്കണ്ടം∙ അഗ്നിപർവതം പുകയുന്നതു പോലെയാണു കമ്പംമെട്ടുകാരുടെ മനസ്സിപ്പോൾ. രണ്ടു ദിവസം മുൻപു കേരള – തമിഴ്നാട് സർക്കാരുകളുടെ റവന്യു ഉദ്യോഗസ്ഥർ അതിർത്തി നിർണയ സർവേ നടത്തിയതോടെയാണ് ഇവർക്കു മനസ്സമാധാനം നഷ്ടപ്പെട്ടത്. കിഴക്കേനാത്ത് റോയി ആന്റണി, കീച്ചാലിൽ കുഞ്ഞുമോൻ, പാണ്ഡ്യൻകുഴിയിൽ സദാനന്ദൻ എന്നിവരുടെ വീടും സ്ഥലവും തമിഴ്നാടിന്റെ വനഭൂമിയിലാണെന്നാണ് അതിർത്തി സർവേയിൽ കണ്ടെത്തിയത്.
ഇതോടെ മൂന്നു വീട്ടുകാരും പരിഭ്രാന്തിയിലായി. സർവേയെ തുടർന്നു തമിഴ്നാട് റവന്യു സംഘം റിസർവ് ഫോറസ്റ്റെന്ന് രേഖപ്പെടുത്തിയ വേലിക്കല്ലുകൾ മൂവരുടെയും ഭൂമിയിൽ സ്ഥാപിച്ചു.കള്ളിയാങ്കൽ ജോർജുകുട്ടി, ജോയി കാലപ്പള്ളി, തെയ്യാമ്മ തേക്കിൻകാട്ടിൽ, കളിയിക്കൽ കുഞ്ഞുമോൻ ജോർജ് എന്നിവരുടെ ഭൂമിയും തമിഴ്നാടിന്റെ വനഭൂമിയായി രേഖപ്പെടുത്തി വേറെ വേലിക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. അനുമതിയില്ലാതെ തമിഴ്നാട് വനംവകുപ്പ് ഏകപക്ഷീയമായി സർവേക്കല്ലുകൾ സ്ഥാപിച്ചതോടെ ജില്ലയിലെ റവന്യു വിഭാഗം അതിർത്തി നിർണയ സർവേ നടപടികൾ കഴിഞ്ഞ ദിവസം മുതൽ നിർത്തിവച്ചു.
നിലവിലെ സാഹചര്യത്തിൽ 40 വർഷമായി ഇവിടെ താമസിക്കുന്ന മൂന്നു നിർധന കുടുംബങ്ങളും തമിഴ്നാട് വനം വകുപ്പിന്റെ കുടിയിറക്കൽ ഭീഷണിയിലാണ്. കല്ലിട്ടു തിരിച്ച ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം തമിഴ്നാട് വനംവകുപ്പും റവന്യു വിഭാഗവുമെത്തി പരിശോധന നടത്തി മടങ്ങി. ഇതോടെ മേഖലയിലെ കുടുംബങ്ങളുടെ ആശങ്ക വർധിച്ചു. നിലവിലെ അതിർത്തിയിൽ നിന്ന് ഇപ്പോഴുണ്ടായ മാറ്റമാണു കമ്പംമെട്ടിലെ ജനങ്ങളെ ഒന്നടങ്കം പരിഭ്രാന്തരാക്കുന്നത്.