കുവൈത്തിൽ വീട്ടുജോലിക്ക് പോയി വീട്ടുടമസ്ഥന്റെ ക്രൂര മർദനങ്ങൾക്കിരയാകേണ്ടി വന്ന വീട്ടമ്മ ഒടുവിൽ ദുരിത ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി. കൊടുമൺ മഠത്തിനാൽ മണി പൊടിയനാണ് (49) കുവൈത്തിലെ വീട്ടുടമസ്ഥന്റെ ക്രൂരമായ മർദനമേറ്റും പട്ടിണി കിടന്നും ദുരിതമനുഭവിച്ച ശേഷം സുമനസുകളുടെ സഹായത്തോടെ ഇന്നലെ തിരിച്ചെത്തിയത്. പത്തനാപുരം സ്വദേശിയായ ബാലൻപിള്ളയാണ് 2015 ജൂലൈയിൽ വീട്ടു ജോലിക്കായി മണിയെ കുവൈത്തിലേക്ക് അയച്ചത്.
ജോലിക്ക് ചെന്ന വീട്ടിലെ സർവ ജോലിയും ചെയ്യിപ്പിക്കുമെങ്കിലും ആദ്യ ദിവസങ്ങളിൽ ഒരു നേരം മാത്രമാണ് ആഹാരം കൊടുത്തിരുന്നത്. പിന്നീട് അതും ലഭിച്ചിരുന്നില്ലെന്നും പുലർച്ചെ 2.30 വരെ ജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്നും നാട്ടിലെത്തിയ ശേഷം മണി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഒന്നര വർഷത്തിനു ശേഷം മറ്റൊരു വീട്ടിൽ ജോലിക്ക് എത്തിയപ്പോൾ അവിടെയും ഇതേ പീഡനം അനുഭവിക്കേണ്ടി വന്നതായും കയ്യിലുള്ള ഫോൺ വരെ പിടിച്ചു വാങ്ങിയെടുത്തതായും മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വീട്ടുജോലി ചെയ്താൽ കൃത്യമായി ശമ്പളം ലഭിക്കാറില്ലായിരുന്നെന്നും കുറച്ചു നാളായി വീട്ടിലേക്ക് ബന്ധപ്പെടാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും മണി പൊലീസിനോട് വെളിപ്പെടുത്തി. വീട്ടുടമസ്ഥൻ സ്ഥലത്തില്ലാത്തതിനാൽ കുറച്ചു നാൾ ഇമാൻ എന്ന കുവൈത്ത് വനിതയുടെ വീട്ടിൽ താമസിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പ്രവാസി മലയാളി ഫെഡറേഷൻ വഴി നാട്ടിലേക്ക് ബന്ധപ്പെടാനുള്ള അവസരം ലഭിച്ചത്. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളുടെ ഇടപെടൽ മൂലം കുവൈത്ത് വനിത മണിയെ കുവൈത്തിലെ വീട്ടുടമസ്ഥന് കൈമാറാതെ അവിടെയുള്ള ഷെൽറ്റർ ഹോമിലാക്കുകയായിരുന്നു.
പിന്നീട് ഇന്ത്യൻ എംബസിയുടെ നിർദേശത്തെ തുടർന്നാണ് അവരെ വെള്ളിയാഴ്ച മുംബൈയിലേക്ക് അയച്ചത്. എംബസിയിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്നവർ കയ്യിൽ ഉണ്ടായിരുന്ന പണമെല്ലാം തട്ടിയെടുത്തതായും മണി പൊലീസിനോട് പറഞ്ഞു. ഇതിനിടെ സ്നേഹക്കൂട്ടം ഡയറക്ടർ മഞ്ജു വിനോദിന്റെ സഹായത്തോടെ ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയും മണിയെ കുവൈത്തിലേക്ക് അയച്ച ഏജന്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മുംബൈയിൽ വന്ന ശേഷം മലയാളികളുടെ സഹായത്തോടെയാണ് കെഎസ്ആർടിസി ബസിൽ ഇന്നലെ രാവിലെ അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയത്. അവിടെ മണിയുടെ മക്കളും ബന്ധുക്കളും കാത്തു നിൽപുണ്ടായിരുന്നു. അവിടെ നിന്ന് അടൂർ പൊലീസ് സ്റ്റേഷനിലെത്തിയ മണിയെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. പിന്നീട് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് പോയി.