ചാർജ് ചെയ്യുന്നതിനിടയിൽ എമർജൻസി ലൈറ്റ് പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ചു. വീട്ടുകാർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പള്ളിക്കൽ ഷാജി മൻസിലിൽ അൻസാറിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി 12.30നായിരുന്നു സംഭവം. വീട്ടിലെ ഒരു മുറിയും ഡൈനിങ് ഹാളും മെയിൻഹാളും തീയിലമർന്നു. ചുവരുകൾ പൊട്ടി. സീലിങ് അടർന്നു വീണു. ജനലുകളും കതകും നശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും കുട്ടികളുടെ ഡ്രസുകളും സർട്ടിഫിക്കറ്റ്, പുസ്തകങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള പലതും പൂർണമായും കത്തി ചാരമായി. രണ്ടു ദിവസം മുൻപു വാങ്ങിയ എമർജൻസി ലൈറ്റ് അടുത്ത മുറിയിൽ ചാർജ് ചെയ്തശേഷം ഉറങ്ങുമ്പോഴായിരുന്നു അപകടം.
ഉഗ്ര സ്ഫോടന ശബ്ദം കേട്ട് അൻസാർ ഉണർന്നു നോക്കുമ്പോൾ അടുത്ത മുറിയിൽനിന്നു തീയും പുകയും ഉയരുന്നതാണു കണ്ടത്. കിടപ്പുമുറിയിലേക്കും തീ പടരുന്നതിനു മുൻപ് അടുക്കള വാതിൽ ചവിട്ടിത്തുറന്നാണു കുട്ടികളെയും ഭാര്യയെയും പുറത്തിറക്കിയത്. ഉടൻ തന്നെ പള്ളിക്കൽ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സെത്തി തീ അണച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അൻസാർ പറഞ്ഞു.