മല്ലപ്പള്ളി ∙ അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച് യുവതി മറ്റുള്ളവർക്ക് മാതൃകയായി. കഴിഞ്ഞദിവസം കുന്നന്താനം പാമല കിൻഫ്ര പാർക്കിനു സമീപം ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു പരുക്കേറ്റയാളിനു ചുറ്റും ആൾക്കൂട്ടം കണ്ടാണ് തുരുത്തിക്കാട് ചെന്നയ്ക്കാട്ട് ബ്ലെൻസി ജോൺ തന്റെ ഇരുചക്രവാഹനം നിർത്തിയത്. ജോലി ചെയ്യുന്ന തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു അവർ. തടിച്ചുകൂടിയവർ നോക്കിനിന്നതല്ലാതെ പരുക്കേറ്റയാളെ സഹായിക്കാനോ ശരീരത്തിൽ വീണുകിടന്ന ബൈക്ക് മാറ്റാനോ ശ്രമിച്ചില്ലെന്നു ബ്ലെൻസി പറയുന്നു.
ആവശ്യപ്പെട്ടെങ്കിലും പല വാഹനങ്ങളും നിർത്താൻ തയാറായതുമില്ല. മിനിറ്റുകൾക്കുശേഷം കാറിലെത്തിയ യുവാവ് ആശുപത്രിയിൽ എത്തിക്കാൻ തയാറായി. യുവാവിന് സ്ഥലപരിചയമില്ലാത്തതും കാറിൽ സ്ഥലവാസികൾ കയറാതിരുന്നതും പ്രശ്നമായപ്പോൾ ബ്ലെൻസി ഇരുചക്രവാഹനത്തിൽ വഴികാട്ടിയായി പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച പായിപ്പാട് സ്വദേശിയായ അൻസാരിയുടെ സഹോദരനെത്തിയ ശേഷമാണ് ബ്ലെൻസി വീട്ടിലേക്കു മടങ്ങിയത്.
ജീവനുണ്ടോ എന്ന സംശയത്താലാകാം ആശുപത്രിയിൽ എത്തിക്കാൻ ആളുകൾ വിമുഖതകാട്ടിയതെന്ന് ബ്ലെൻസി പറഞ്ഞു. ഒരുപക്ഷേ ആദ്യം കണ്ടയാൾ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ എന്നും ബിലീവേഴ്സ് ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ ബ്ലെൻസി അഭിപ്രായപ്പെട്ടു.