ആറൻമുളയിലെ രണ്ടാംഘട്ട നെൽകൃഷി 1200 ഏക്കറിലേയ്ക്ക് വ്യാപിപ്പിക്കും. രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ പത്തനംതിട്ടയിൽ യോഗം ചേരും. തരിശ് കിടക്കുന്ന മുഴുവൻ ഭൂമിയിലെയും കൃഷിസാധ്യത അറിയിക്കാൻ പഞ്ചായത്തുകൾക്ക് കൃഷിവകുപ്പ് നിർദേശം നൽകി.
ഇരുപത് വർഷമായി തരിശുകിടന്ന ആറൻമുള പുഞ്ചയിൽ ആദ്യഘട്ടത്തിൽ ഇരുന്നൂറ്റി അൻപത് ഏക്കറിലായിരുന്നു നെൽകൃഷി. നൂറുമേനി വിള ലഭിച്ചു. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ സ്ഥലത്തേയ്ക്ക് കൃഷി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. ഇതിനായി നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണം. വിമാനത്താവള നിർമാണത്തിനായി നികത്തിയ കരിമാരംതോടും കോഴിത്തോടും പൂർവസ്ഥിതിയിലാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ കൃഷിയ്ക്ക് പൂർണമായും പ്രയോജനപ്പെടും. തരിശ് കിടക്കുന്ന മുഴുവൻ ഭൂമിയുടെയും വിവരം കൈമാറാൻ മല്ലപ്പുഴശ്ശേരി ആറൻമുള പഞ്ചായത്തുകൾക്കാണ് കൃഷിവകുപ്പ് നിർദേശം നൽകിയിട്ടുള്ളത്.
ആറൻമുള പുഞ്ചയിൽ നേരത്തെ വിളഞ്ഞ നെല്ല് ആറൻമുള അരിയെന്ന പേരിൽ വിപണിയിലെത്തിയിരുന്നു. ഇതിന് മികച്ച വിറ്റുവരവാണുണ്ടായത്. ഇതിന്റെ ആവേശം ഉൾക്കൊണ്ടാണ് കൂടുതൽ സ്ഥലത്തെ കൃഷിയ്ക്കുള്ള നടപടി. ആദ്യഘട്ടത്തിലെ കൃഷിയുമായി ബന്ധപ്പെട്ട് പാടശേഖരസമിതിയ്ക്ക് ചില പരാതികളുണ്ട്. ഇതിന് കൃഷിമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിൽ പരിഹാരമാകുമെന്നാണ് കരുതുന്നത്.