സർക്കാർ പ്രഖ്യാപിച്ച ശബരി വിമാനത്താവളം പത്തനംതിട്ട ജില്ലയിൽ തന്നെ നിർമിക്കുന്നതിനുള്ള സാധ്യത തെളിയുന്നു. മൂന്ന് സ്ഥലങ്ങളുടെ വിവരങ്ങൾ കഴിഞ്ഞദിവസം റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഹാരിസൺ പ്ലാന്റേഷന് കീഴിലുള്ള ളാഹ എസ്റ്റേറ്റ് നിർമാണത്തിന് അനുയോജ്യമെന്നാണ് റിപ്പോർട്ടിലുള്ളത്.
കുമ്പഴ, കല്ലേലി, ളാഹ എന്നീ തോട്ടങ്ങളാണ് ജില്ലയിൽ നിന്നു പരിഗണിക്കുന്നത്. മൂന്ന് സ്ഥലങ്ങളുടെയും സാധ്യത സംബന്ധിച്ച് മുൻഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്. വിമാനത്താവളം നിർമാണത്തിനുള്ള സാങ്കേതിക നിർദേശങ്ങളോ അഭിപ്രായങ്ങളോ റിപ്പോർട്ടിലില്ല. പരിഗണിക്കുന്ന മൂന്നു സ്ഥലങ്ങളും ഹാരിസൺ മലയാളം കമ്പനിയുടേതാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി പല കേസുകളും കോടതിയിലുണ്ട്. പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾ മൂന്നു സ്ഥലങ്ങൾക്കും ഉണ്ടാകാനിടയില്ല. ഇത് പദ്ധതിയുടെ വേഗത കൂട്ടുമെന്നാണ് വിലയിരുത്തൽ.
നേരത്തെ എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള നിർമാണത്തിന് ഉചിതമെന്നറിയിച്ച് കോട്ടയം കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിച്ച് സ്ഥലം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നാണറിയുന്നത്.