ജില്ലാ കമ്മിറ്റി ഒാഫിസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ, ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. കടകളടഞ്ഞ് കിടന്നെങ്കിലും കെ.എസ്.ആർ.ടി.സി സർവീസ് നടത്തി. നെയ്യാറ്റിൻകരയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ മുതൽ സർവീസ് ആരംഭിച്ചിരുന്നു. സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. എന്നാൽ പിന്നീട് പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇതോടെ നെയ്യാറ്റിൻകര, വെള്ളറട,പാറശാല പൂവാർ ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി നിർത്തിവച്ചു. തമ്പാനൂരിൽ കോൺവോയ് അടിസ്ഥാനത്തിലാണ് സർവീസ് അയച്ചത്. രാത്രി വൈകി പ്രഖ്യാപിച്ച ഹർത്താലറിയാതെ നഗരത്തിലെത്തിയവരാണ് ദുരിതത്തിലായവരേറെയും.
സെക്രട്ടേറിയറ്റിൽ പകുതിയിലധികം ജീവനക്കാർ ഹാജരായി. കലക്ട്രേറ്റിൽ 232 ജീവനക്കാരിൽ 141 പേർ ജോലിയ്ക്കെത്തി. ബി.ജെ.പി പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.