ഖലാസികൾക്കു വരേണ്ടിവന്നില്ല, ദേശീയപാതയിൽ മാമം പാലത്തിനു സമീപം കഴിഞ്ഞ ഞായർ രാത്രി പതിനൊന്നുമണിയോടെ വൻ താഴ്ചയിലേക്കു മറിഞ്ഞ സ്വകാര്യബസിനെ കൂറ്റൻ ക്രെയിൻ പുഷ്പം പോലെ തിരികെ റോഡിലെത്തിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഇതുവഴി കടന്നുപോയിരുന്നവർക്കു നടുക്കുന്ന കാഴ്ചയായിരുന്നു കുത്തിയൊഴുകുന്ന മാമം ആറിനോടു ചേർന്നു തലകുത്തനെ മരങ്ങളിൽ തട്ടിനിന്നിരുന്ന ഈ ടൂറിസ്റ്റ് ബസ്.
സാധാരണ ക്രെയിൻ ഉപയോഗിച്ചു ബസ് കൊക്കയിൽ നിന്നും കരകയറ്റാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വിജയം കാണാത്തതിനെ തുടർന്നു ഖലാസികളുടെ സേവനം തേടാനുള്ള നീക്കം ഇവിടെ ശക്തമായിരുന്നു. സാധാരണ ക്രെയിനുകൾക്ക് 20 ടൺവരെ ഭാരവാഹക ശേഷിയുള്ളതാണെങ്കിൽ തിരുവനന്തപുരം ചാക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ ക്രെയിൻ യൂണിറ്റിന് നൂറു ടൺ വരെ ഉയർത്തിമാറ്റാൻ ശേഷിയുള്ള വിദേശനിർമിത ക്രെയിൻ യൂണിറ്റ് ഉണ്ടെന്ന വിവരം ഇതിനിടെയാണ് അറിയുന്നത്.
ഇന്നലെ രാവിലെ അഞ്ചരയോടെ സ്ഥലത്തെത്തിയ ജർമൻ നിർമിത കൂറ്റൻ ക്രെയിനിന്റെ ഉരുക്കുവടങ്ങൾ ബസിനെ അനായാസം തിരികെ ദേശീയപാതയിലെത്തിക്കുകയായിരുന്നു. തുടർന്നു ചെറിയ ക്രെയിൻ ഉപയോഗിച്ചു ബസ് സുരക്ഷിതസ്ഥലത്തേയ്ക്കു വലിച്ചുനീക്കി. ദേശീയപാതയിൽ പൊലീസ് അണിനിരന്നു ഗതാഗതം തിരിച്ചുവിട്ടാണു ബസിനെ പുറത്തെത്തിച്ചത്.
തിരുവനന്തപുരത്തു നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ഞായർ രാത്രി പതിനൊന്നുമണിയോടെയാണു മറ്റൊരു വാഹനത്തെ മറികടന്നെത്തി നിയന്ത്രണം നഷ്ടമായി ബസ് റോഡിന്റെ വലതുവശത്തു വൻതാഴ്ചയിലേക്കു മറിഞ്ഞത്. 22 യാത്രക്കാർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബസിന്റെ ഡ്രൈവറെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.