കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു വീട്ടുമുറ്റത്തേയ്ക്ക് ഇടിച്ചുകയറി. നാലുപേർക്കു പരുക്ക്. വൈകിട്ട് മൂന്നരയോടെ അഞ്ചുതെങ്ങിൻമൂട്ടിലാണ് അപകടം. പരുക്കേറ്റ ബസ് ഡ്രൈവർ രാജ്കുമാർ (47), യാത്രക്കാരായ കിളിയൂർ സ്വദേശി ലീല(52), വിളപ്പിൽശാല സ്വദേശി അമ്മുകുട്ടി(71), മണ്ഡപത്തിൻകടവ് സ്വദേശിനി ഓമന(65) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് ഊരുട്ടമ്പലം വഴി കാട്ടാക്കട ഭാഗത്തേയ്ക്കു വന്ന ബസ് അഞ്ചുതെങ്ങിൻമൂട് വളവിനു സമീപം വച്ച് അപകടത്തിൽ പെടുകയായിരുന്നു. ബസിൽ ഡ്രൈവർ സീറ്റിലെ ഡോർ തുറന്നത് എതിരെ വന്ന വാഹനത്തിൽ മുട്ടാതിരിക്കാൻ വലിച്ച് അടയ്ക്കുന്നതിനിടെ ബസിനു നിയന്ത്രണം നഷ്ടപ്പെട്ടു സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗേറ്റും, മതിലും ഇടിച്ചു തകർത്ത ബസ് വീടിന്റെ മുറ്റത്തു കൂട്ടിയിരുന്ന മണലിൽ ഇടിച്ചുനിൽക്കുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്നവർ അപകടം നടക്കുന്നതിന് അൽപം മുൻപ് വീടിനുള്ളിലേക്കു കയറിയതിനാൽ വൻ ദുരന്തം ഒഴിവായി.