തിരുവനന്തപുരം ബീമാപള്ളി വലിയതുറ മേഖലകളിലെ രൂക്ഷമായ കടലാക്രമണത്തിൽ കടൽപ്പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നു. തൊട്ടടുത്തുള്ള സര്‍ക്കാര്‍ കെട്ടിടത്തിന്‍റെ ഭാഗവും തകർന്നിട്ടുണ്ട്. നവീകരിച്ച് അടുത്തമാസം പൊതുജനങ്ങൾക്കു തുറന്നുകൊടുക്കാനിരുന്ന കടൽപ്പാലത്തിന്റെ നിലനിൽപ്പും അപകടത്തിലായി.
രാവിലെ പത്തുമണിയോടെയാണ് വലിയതുറ കടൽപ്പാലത്തോടു ചേർന്നുള്ള സംരക്ഷണഭിത്തി കടലെടുത്തത്. ഒപ്പം സെസിന്റെ കെട്ടിടഭാഗവും തകർന്നു. കടൽപ്പാലത്തിന്റെ നവീകരണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കടൽക്ഷോഭം വില്ലനായെത്തിയത്. കടൽപ്പാലത്തോടു ചേർന്നുള്ള പ്രദേശം അപകടാവസ്ഥയിലാണെന്ന് സെസിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാൽ ഈ ഭാഗത്ത് കല്ലിട്ടു ബലപ്പെടുത്താൻ തയാറാകാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. വിഴിഞ്ഞം തുറമുഖപദ്ധതിക്കായി കടലിൽ നടക്കുന്ന നിർമാണങ്ങളാണ് പതിവില്ലാത്ത കടൽക്ഷോഭത്തിന്റെ കാരണമായി അവർ പറയുന്നത്.
അടുത്തമാസം സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാൻ കഴിയുംവിധമാണ് കടൽപ്പാലത്തിന്റെ നവീകരണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരുന്നത്. ഇതിന്റെ ഭാഗമായി അടിഭാഗത്തെ തൂണുകൾ ബലപ്പെടുത്തിയാണ് കടൽപ്പാലത്തെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. കടൽക്ഷോഭം നാൾക്കുനാൾ രൂക്ഷമായിക്കൊണ്ടിരിക്കെ, പാലത്തിന്റെ നില അപകടാവസ്ഥയിൽ തന്നെയാണെന്നും നാട്ടുകാർ പറയുന്നു.