കായംകുളം കൊപ്രപ്പുരയിൽ വ്യാപാരസമുച്ചയത്തിനു തീപിടിച്ചു നാൽപത് ലക്ഷത്തോളം രൂപയുടെ നഷ്ടം. ഒരു പെയിന്റ് കടയും ഹോട്ടലും പൂർണമായും കത്തി നശിച്ചു. അഗ്നിബാധ നിയന്ത്രിക്കുന്നതിനുള്ള സംവിധാനമില്ലാത്തതാണ് നാശനഷ്ടം ഇത്രയും വർധിക്കാൻ കാരണമെന്ന് ഫയർഫോഴസ് അധികൃതർ പറഞ്ഞു.
കായംകുളം കൊപ്രപ്പുരയിൽ പ്രവർത്തിക്കുന്ന വ്യാപാരസമുച്ചയത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഇവിടെ പ്രവർത്തിച്ചിരുന്ന സാഫല്യം ട്രേഡേഴ്സ് എന്ന പെയിന്റു കടയിൽ നിന്നാണ് തീ പടർന്നത്. നിമിഷനേരം കൊണ്ട് പെയിന്റു കട പൂർണമായും അഗ്നിക്കിരയായി. തീ സമീപത്തെ കൈരളി ഹോട്ടലിലേക്കും പടർന്നു. ഈ ഹോട്ടൽ ഭാഗീകമായി കത്തി നശിച്ചു. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന വ്യാപാകസമുച്ചയത്തിന്‍റെ താഴത്തെ നില പൂർണമായും അഗ്നിക്കിരയായ അവസ്ഥയിലാണ്.
കായംകുളം, മാവേലിക്കര, അടൂർ എന്നിവിടങ്ങളിൽ നിന്നായി ആറ് യൂണിറ്റ് ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം ശ്രമിച്ചാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. സാഫല്യം ട്രേഡേഴ്സിൽ അറ്റക്കുറ്റപ്പണി നടക്കുകയായിരുന്നു. ഇതിനിടെ വെൽഡിങ് മെഷീനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം, അഗ്നിബാധ നിയന്ത്രിക്കുന്നതിനുള്ള യാതൊരു സംവിധാനവും കടയിൽ ഒരുക്കിയിരുന്നില്ലെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
കായംകുളത്തും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും അഗ്നിബാധ നിയന്ത്രണസംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ലെന്ന് ഫയർഫോഴ്സ് കണ്ടെത്തി. ഈ സ്ഥാപനങ്ങളുടെ പേരുകൾ സഹിതമുള്ള റിപ്പോർട്ട് ഉന്നത ഉദ്യാഗസ്ഥർക്ക് സമർപ്പിക്കാനുള്ള തീരുമാനത്തിലാണ് ഫയർഫോഴ്സ്