വൈകിട്ട് 3.15ന് ആണു ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. വിവരം അപൂർണമായതിനാൽ പൊലീസ് കൺട്രോൾ റൂമിലും കഴക്കൂട്ടം ഫയർ സ്റ്റേഷനിലും വിവരമറിയിച്ചു സ്ഥിരീകരിച്ചു. ഡിവിഷനൽ ഓഫിസിൽ നിന്നു സേന എത്തി. സംഭവമറിഞ്ഞു നൂറുകണക്കിനാളുകൾ എത്തിയെങ്കിലും അവരെ വഴിയരികിലുള്ള ഗേറ്റിൽ തടഞ്ഞു. മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാത്രമായി പ്രവേശനം ചുരുക്കി.
രക്ഷാദൗത്യം നടക്കുന്നയിടത്തും കയറ് കെട്ടി പ്രവേശനം പരിമിതപ്പെടുത്തി. ശ്രീകാര്യത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ആംബുലൻസിനും പൊലീസ് വാഹനങ്ങൾ എത്താൻ അൽപം താമസം നേരിട്ടു. പ്രധാന ജംക്‌ഷനുകളിലെല്ലാം ഗതാഗതനിയന്ത്രണത്തിനായി കൂടുതൽ പൊലീസിനെയും വിന്യസിച്ചിരുന്നു. നനഞ്ഞ മണ്ണായിരുന്നതിനാൽ ഉള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയുമില്ലായിരുന്നു.
ശ്വാസം ലഭിക്കാതെയാകും ഇത്തരം അപകടങ്ങളിൽപെടുന്നവർ മരണപ്പെടുന്നത്. കഴക്കൂട്ടം ടെക്നോപാർക്ക് അസിസ്റ്റന്റ് കമ്മിഷണർ എം.പ്രമോദ് കുമാർ, മെഡിക്കൽ കോളജ് സിഐ ബിനുകുമാർ, ഫയർഫോഴ്സ് ഡിവിഷനൽ ഓഫിസർ, അസിസ്റ്റന്റ് ഡിവിഷനൽ ഓഫിസർ എം.നൗഷാദ്, ചെങ്കൽച്ചൂള സ്റ്റേഷൻ ഓഫിസർമാരായ എസ്.എസ്.സനൽകുമാർ, സുരേഷ്കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.