കാസർകോട് ∙ ഒരു വർഷം മുൻപ് ഉപയോഗകാലാവധി പിന്നിട്ട ഒമാൻ മത്തി വ്യാപകമായി വിപണിയിൽ. സംസ്ഥാനത്തും കർണാടകയിലുമുൾപ്പെടെ വിവിധ വിപണികളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരികൾ ലേലത്തിലെടുത്ത ഒമാൻ മത്തി കഴിഞ്ഞ വർഷം മേയ് രണ്ടിനു കാലാവധി കഴിഞ്ഞതാണെന്നാണു മീൻ വ്യാപാരികൾ പറയുന്നത്.
ഒമാനിൽ നിന്നു കപ്പൽമാർഗം കയറ്റിയെത്തിക്കുന്ന മത്തി കണ്ടെയ്നറുകളിലും കണ്ടെയ്നറുകളിൽ നിന്ന് ഇടത്തരം വിപണികളിലേക്കു മിനിവാനുകളിലുമാണ് എത്തിക്കുന്നത്. ഒഡിഷ, ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങൾ വഴിയാണ് ഇതു കേരളത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം കാസർകോട് മീൻമാർക്കറ്റിൽ എത്തിച്ച ഒമാൻ മത്തി അടക്കം ചെയ്ത കാർഡ് ബോർഡ് പെട്ടിയിൽ ഉപയോഗ കാലാവധി മേയ് രണ്ട് 2016 എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
100 കാർഡ് ബോർഡ് പെട്ടികളിലായി 10 ക്വിന്റൽ മത്തിയാണു കാസർകോട് ഇറക്കിയത്. 10 കിലോവീതം വരുന്ന ഒരു പെട്ടി മീൻ ഇവിടെ 800 രൂപയ്ക്കാണ് വ്യാപാരികൾ ലേലത്തിലെടുത്തത്. തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു ഉൾപ്പെടെ മീൻ മാർക്കറ്റുകളിൽ ഇതേ മീൻ തന്നെയാണു ലേലത്തിലെടുത്തിട്ടുള്ളതെന്നു വ്യാപാരികൾ പറഞ്ഞു.