ഒരു നൂറ്റാണ്ട് മുൻപ് പഞ്ചമിയെന്ന ദലിത് പെൺകുട്ടിക്ക് അക്ഷരം നിഷേധിച്ച പള്ളികൂടം. അതേ സ്കൂളിൽ പഞ്ചമിയുടെ അഞ്ചാം തലമുറയിലെ ആതിര ഇന്ന് ആദ്യക്ഷരം കുറിക്കാനെത്തും. ആ യാദൃശ്ചികതയുടെ ആവേശത്തിലാണ് ആതിരയും കുടുംബവും.സംസ്ഥാന സ്കൂൾ പ്രവേശനോൽസവ ഉദ്ഘാടന വേദിയായ ഊരുട്ടമ്പലം യുപി സ്കൂളിലാണു പഞ്ചമിയുടെ അഞ്ചാം തലമുറയിൽപെട്ട ആതിര പഠിതാവായി ഇന്ന് എത്തുന്നത്. തിരുവിതാംകൂറിലെ ആദ്യ വിദ്യാഭ്യാസ സംരക്ഷണ സമരമെന്നു ചരിത്രത്തിലിടം നേടിയ കണ്ടല ലഹളയ്ക്കു തിരികൊളുത്തിയതു പഞ്ചമിയെന്ന ദലിത് പെൺകുട്ടിക്ക് അക്ഷരം നിഷേധിച്ചതാണ്.
ഊരുട്ടമ്പലം പിരിയാകോട് സ്വദേശി പൂജാരി അയ്യൻ–സീത ദമ്പതികളുടെ മകൾ പഞ്ചമിയെ സ്കൂളിലെത്തിച്ചത് അയ്യൻകാളിയുടെ നേതൃത്വത്തിൽ. പക്ഷേ, പഞ്ചമിക്കു മറ്റ് കുട്ടികൾക്കൊപ്പം പഠനം നിഷേധിച്ചു. പഞ്ചമിയുടെ പഠനം സ്കൂളിനു പുറത്തെ ഓലപ്പുരയിലാക്കി സ്കൂൾ അധികൃതർ. ഇതു വൻ പ്രതിഷേധത്തിനു കാരണമായി. പ്രതിഷേധത്തിൽ സ്കൂൾ അഗ്നിക്കിരയായി. തീവ്രമായ ജാതി വ്യവസ്ഥക്കെതിരായ പോരാട്ടമായി പഞ്ചമിയുടെ പഠനവും തുടർ പ്രക്ഷോഭങ്ങളും മാറിയതോടെ, കണ്ടല കുടിപ്പള്ളികൂടമെന്ന് അന്നറിയപ്പെട്ട ഇന്നത്തെ ഊരുട്ടമ്പലം സ്കൂൾ ചരിത്ര താളുകളിൽ ഇടം പിടിച്ചു.പഞ്ചമിയുടെ അഞ്ചാം തലമുറയിൽപെട്ട ആതിരയാണ് ഒന്നാം ക്ലാസ് പഠനത്തിന് ഇന്ന് ഇവിടെയെത്തുന്നത്. പഞ്ചമിക്ക് അക്ഷരം നിഷേധിച്ച പള്ളികൂടത്തിൽ നൂറ്റാണ്ടിനുശേഷം ആതിരയെത്തുമ്പോൾ, പഞ്ചമിയുടെ പേരിൽ അഗ്നിക്കിരയായ പള്ളികൂടത്തിന്റെ തിരുശേഷിപ്പായി പാതി തീകത്തിയ ബഞ്ച് സ്കൂളിലെ ചരിത്ര മ്യൂസിയത്തിൽ ആതിരയ്ക്കു മുന്നിലുണ്ടാകും.
ആതിരയെ സ്കൂളിലേക്കു ക്ഷണിക്കാൻ സ്ഥലം എംഎൽഎ ഐ.ബി.സതീഷ്, പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ ഉൾപ്പെടെയുള്ളവർ ആതിരയുടെ വീട്ടിലെത്തിയിരുന്നു.പഞ്ചമിയുടെ സഹോദരി സീതമ്മയുടെ മകൾ മാധവി. മാധവിയുടെ മകൻ ജോൺസന്റെ മകൾ ദീപ്തിയാണ് ആതിരയുടെ അമ്മ. ഇന്നു രാവിലെ ഒൻപതിനു മന്ത്രി സി.രവീന്ദ്രനാഥ് ആതിരയുൾപ്പെടുന്ന ഒന്നാം ക്ലാസിലെ പുതിയ കുട്ടികൾകളെ കഥപറഞ്ഞു വരവേൽക്കും.
ഒൻപതരയോടെ പ്രവേശനോൽസവ ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഈ കുരുന്നുകൾ മന്ത്രിക്കും ജനപ്രതിനിധികൾക്കുമൊപ്പം സ്വീകരിക്കും. ചിത്രങ്ങൾ വരച്ചു മോടികൂട്ടിയ ചുമരുകൾക്കുള്ളിലെ ക്ലാസ് മുറിയിൽ വർണ പെയിന്റുകൾ പൂശിയ പുത്തൻ ബഞ്ചും ഡസ്കുമൊക്കെ പുതിയ കൂട്ടുകാർക്കായി ഒരുക്കി. ചരിത്രമുറങ്ങുന്ന പള്ളികൂടത്തിലെ പ്രവേശനോൽസവ ഉദ്ഘാടനം ചരിത്ര സംഭവമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണു സംഘാടകർ.