നാടൊട്ടുക്ക് പ്രവേശനോല്‍സവം ആഘോഷിക്കുമ്പോള്‍ പഠനച്ചെലവിന് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഒരു കുടുംബം. മാവേലിക്കര കുറത്തികാട് അംബേദ്ക്കര്‍ കോളനിയിലെ രണ്ട് സഹോദരിമാണ് പഠനത്തില്‍ മികവ് പുലര്‍ത്തിയിട്ടും തുടര്‍വിദ്യാഭ്യാസത്തിന് വിഷമിക്കുന്നത്.
പത്താംക്ലാസില്‍ എണ്‍പതുശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയ സൂര്യ, ഒന്‍പതാംക്ലാസുകാരി മീര രണ്ടുപേരും പഠനമികവിനൊപ്പം കലാപരമായ കഴിവുമുള്ളവര്‍. പക്ഷേ ഏഴംഗകുടുംബത്തിന്‍റെ ദാരിദ്ര്യം ഇവരുടെ പഠനവും ആശങ്കയിലാക്കിയിരിക്കുന്നു. കൂലിപ്പണിക്കാരനായ അച്ഛന്‍ സുമോദും അമ്മ ബിന്ദുവും ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. ഇതിനിടയില്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിപ്പോകുമോയെന്ന ഭയം ഇവര്‍ക്കുണ്ട്. സ്കൂള്‍ യുവജനോല്‍സവങ്ങളില്‍ മികവ് തെളിയിച്ച ഇരുവര്‍ക്കും അധ്യാപകരും നാട്ടുകാരും നല്‍കിയിരുന്ന സഹായമാണ് ഇതുവരെ തുണയേകിയത്.
ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കുന്നില്ലെന്ന് ഈ കുടുംബം പറയുന്നു. ആകെയുള്ള ഒറ്റമുറി വീട്, മഴക്കാലമാകുന്നതോടെ ചോര്‍ന്നൊലിക്കാന്‍ തുടങ്ങും. ഇതോടെ വീട്ടിലിരുന്നുള്ള പഠനംപോലും അസാധ്യമാകും. പഠിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തണമെന്ന ഈ സഹോദരിമാരുടെ ആഗ്രഹത്തിന് സുമനസുകളുടെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.