പത്തനംതിട്ട മധുമലയിൽ മദ്യശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മദ്യവുമായെത്തിയ വാഹനങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ തടഞ്ഞു. റവന്യൂ അധികൃതർ പണം വാങ്ങി വ്യാജരേഖയുണ്ടാക്കി അനുമതി നൽകിയെന്നാണ് ആക്ഷേപം.
വെട്ടിപ്രം പൂക്കോട് റോഡിൽ മലനട ക്ഷേത്രത്തിന് സമീപത്താണ് പുതിയ മദ്യശാലയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. സിമന്റ് കട്ട നിർമാണ ഫാക്ടറി പുതുക്കി മദ്യശാലയ്ക്കുള്ള സൗകര്യമൊരുക്കി. മദ്യവുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തിനൊടുവിൽ ബവ്റിജസ് അധികൃതർക്ക് പിൻമാറേണ്ടിവന്നു. മധുമല ക്ഷേത്രം, മൂന്ന് പട്ടികജാതി കോളനികൾ, സ്കൂൾ എന്നിവയ്ക്ക് സമീപം മദ്യശാല തുടങ്ങുന്നത് നിയമവിരുദ്ധമെന്നാണ് നാട്ടുകാരുടെ നിലപാട്. ഇലന്തൂർ പഞ്ചായത്തിൽ ഒരിടത്തും മദ്യശാല തുടങ്ങാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇത് ഉദ്യോഗസ്ഥർ അറിഞ്ഞമട്ടില്ല.
മദ്യശാല തുടങ്ങുന്നതിനെതിരെ ജനകീയ സമരസമിതി രാപ്പകൽ സമരം തുടങ്ങി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ഇവർക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.