കായംകുളത്ത് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരി അറസ്റ്റിൽ. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹോദരൻ തെക്കേ മങ്കുഴി പാക്ക്കണ്ടത്തിൽ അജീഷിനെ (28) കൊലപ്പെടുത്തിയ കേസിൽ പുള്ളിക്കണക്ക് ശ്രേയാ ഭവനിൽ പ്രശാന്തിന്റെ ഭാര്യ അഞ്ജുവാണ് (24) അറസ്റ്റിലായത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: അജീഷുമായി അടുപ്പമുള്ള യുവതിക്കു വീടുപണിക്കായി മൂന്നര വർഷം മുൻപ് അഞ്ജു ഒന്നര ലക്ഷം രൂപ കടം കൊടുത്തിരുന്നു. പലതവണ ചോദിച്ചിട്ടും യുവതി പണം തിരികെ നൽകിയില്ല. വിദേശത്തു ജോലി ചെയ്യുന്ന പ്രശാന്ത് ഒരാഴ്ച മുൻപു നാട്ടിലെത്തിയപ്പോൾ പണം തിരികെ നൽകാത്തതിനെ ചൊല്ലി യുവതിയുമായി സംസാരമുണ്ടായി.
പ്രശാന്ത് നിരന്തരം ശല്യം ചെയ്യുന്നതായി യുവതി അജീഷിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാനായാണ് അജീഷ് കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെവച്ച് അജീഷും പ്രശാന്തുമായി വാക്കുതർക്കമുണ്ടായി. ഭീഷണി മുഴക്കി മടങ്ങിയ അജീഷ് സുഹൃത്തിന്റെ ബൈക്കിൽ വീണ്ടുമെത്തുകയായിരുന്നു. അജീഷ് വരുന്നതു കണ്ടു ഭർത്താവിനെ മുറിക്കുള്ളിലാക്കി അഞ്ജു വാതിലിൽ തടസ്സം നിന്നു. വടിവാളുമായി എത്തിയ അജീഷ് അഞ്ജുവിനെ മർദിച്ചു. ഇതിനിടെ ഭർത്താവ് വിദേശത്തു നിന്നു കൊണ്ടുവന്ന കറിക്കത്തി എടുത്ത് അഞ്ജു അജീഷിന്റെ പുറത്തു കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ അജീഷിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മുറിവേറ്റ അഞ്ജുവും പ്രശാന്തും പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് പിന്നീട് കായംകുളം താലൂക്കാശുപത്രിയിൽ നിന്ന് അഞ്ജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. മരിച്ച അജീഷ് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഹരിപ്പാട് സിഐ മനോജാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. മോഹനന്റെയും വൽസലയുടെയും മകനാണ് അജീഷ്.