പത്തനംതിട്ട ജില്ലയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന പാറമടകളെ കണ്ടെത്താൻ പരിശോധനയുമായി ജില്ലാഭരണകൂടം. മുഴുവൻ പാറമടകളിലും നേരിട്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുടർ നടപടികൾ നിശ്ചയിക്കാൻ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കുന്നതിനും തീരുമാനമായി.
68 പാറമടകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 21 എണ്ണത്തിന് പരിസ്ഥിതി അനുമതിയുണ്ട്. താൽക്കാലിക അനുമതിയുടെ മറവിലാണ് മറ്റുള്ളവയുടെ പ്രവർത്തനം. പ്രവർത്തനാനുമതി പുതുക്കുന്നതിനോ മാനദണ്ഡങ്ങൾ പാലിക്കുന്നതിനോ പല പാറമട ഉടമകളും തയാറാകുന്നില്ല.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി നേടാതെയാണ് ഭൂരിഭാഗവും പാറമടയുടെയും പ്രവർത്തനം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയും റവന്യൂ ഉദ്യോഗസ്ഥരുടെ മൗനാനുവാദവുമാണ് ഇതിന് സഹായമാകുന്നത്. പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനയ്ക്ക് ജില്ലാഭരണകൂടം ഉത്തരവിട്ടത്.
അനുമതി പുതുക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിർദേശിച്ചിട്ടുണ്ട്. വടശേരിക്കരയിലും ചിറ്റാറിലും ഹൈക്കോടതി നിർദേശപ്രകാരമാണ് രണ്ട് പാറമടകൾ പൂട്ടിയത്. പരിശോധനയുടെ പുരോഗതി വിലയിരുത്താൻ കലക്ടർ റവന്യൂ, മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. മുഴുവൻ പാറമടകളുടെയും പ്രവർത്തനം ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തും. ഇതോടൊപ്പം സർക്കാർ ഭൂമിയും വനവും കൈയ്യേറിയതായി പരാതിയുള്ള പാറമടകൾ വീണ്ടും അളന്ന് പരിശോധിക്കും. പാറമടകൾക്ക് സഹായം ചെയ്യുന്ന ചില റവന്യൂ ഉദ്യോഗസ്ഥരെക്കുറിച്ചും ജില്ലാ കലക്ടർക്ക് ലഭിച്ച പരാതിയിലുണ്ട്.