പകർച്ചപ്പനി വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷപ്രതിഷേധം.ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്നു. പകർച്ചപ്പനിനേരിടുന്നതിൽ നഗരസഭപരാജയമാണെന്ന് ഒ.രാജഗോപാൽ എം.എൽ.എ. ആരോപിച്ചു.
നഗരത്തിൽ പകർച്ചപ്പനി വ്യപകമായസാഹചര്യത്തിൽ കരുതൽ നടപടികൾ ചർച്ചചെയ്യാൻ കൗൺസിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിൽ അഭിപ്രായം പറയാൻ ആവശ്യത്തിന് സമയം അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം. യോഗം കഴിഞ്ഞയുടനെ കൗൺസിൽമാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
പകർച്ചപ്പനി നേരിടുന്നതിൽ കൗൺസിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് കൗൺസിലർമാർ ആരോപിച്ചു. കൗൺസിൽമാർക്ക് പിന്തുണയുമായി ഒ.രാജഗോപാൽ എം.എൽ.എ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവർ നഗരസഭയിലെത്തി.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പകർച്ചപ്പനിയിൽ കൂടുതലും തിരുവനന്തപുരത്താണ്. 325 ശുചീകരണതൊഴലാളികളെ താൽക്കാലീകമായി നിയമിക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.