പത്തനംതിട്ട കെഎസ്ആർടിസി ടെർമിനൽ നിർമാണ പ്രതിസന്ധി നീങ്ങുന്നു. കരാറുകാരന് കിട്ടേണ്ടിയിരുന്ന മൂന്ന് കോടി രൂപ കുടിശികയിൽ 1.33 കോടി രൂപ അടുത്തദിവസം നൽകും. നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കുന്നതിനാണ് തീരുമാനം.
ചെയ്ത ജോലികൾക്ക് നൽകേണ്ട കുടിശിഖ മൂന്ന് കോടി കടന്നപ്പോഴാണ് കരാറുകാരൻ ടെർമിനൽ നിർമാണം നിർത്തിയത്. പണം ആവശ്യപ്പെട്ട് കരാറുകാരൻ പലതവണ ഗതാഗത വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. കഴിഞ്ഞദിവസം ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പ്രതിസന്ധി നീങ്ങിയത്. നൽകാനുള്ളതിൽ 1.33 കോടി രൂപ കരാറുകാരന് ആദ്യഘട്ടത്തിൽ നൽകും. പണം കിട്ടിയാലുടൻ പണി തുടങ്ങാമെന്ന് കരാറുകാരനും വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തമാസം ഷോപ്പിങ് കോംപ്ലക്സിന്റെ ആദ്യനിലയിലെ കടകൾ ലേലത്തിൽ വയ്ക്കും. നിർത്തിയ ഐഒസി പമ്പ് ഉടൻ പുനസ്ഥാപിക്കും. ഡിപ്പോയിലെ ഡ്രൈവർമാരുടെ കുറവ് പൊതു സ്ഥലംമാറ്റത്തിലൂടെ പരിഹരിച്ച് ഡിപ്പോയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും തീരുമാനമായി. മാസങ്ങൾ നീണ്ട പ്രതിസന്ധിയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്.