പച്ചകൊളുന്തിന് വിലയിടിഞ്ഞതോടെ ഇടുക്കിയിലെ ചെറുകിട തേയില കർഷകർ പട്ടിണിയിലേക്ക് നീങ്ങുന്നു. ഫാക്ടറികൾ അവഗണിച്ചതോടെ കൊളുന്ത് വഴിയരികിൽ ഉപേക്ഷിക്കേണ്ട ഗതികേടിലായി കർഷകർ. വൻകിടകാർക്ക് അനുകൂലമായി നിലപാടെടുക്കുന്ന ടീ ബോർഡിന്റെ നടപടിയും കർഷകർക്ക് തിരിച്ചടിയായി.
ഒരു കിലോ പച്ചക്കൊളുന്തിന് പരമാവധി ആറ് രൂപയാണ് ഫാക്ടറി ഉടമകൾ ചെറുകിട തേയില കർഷകർക്ക് നൽകുന്നത്. ഉത്പാദന ചെലവ് മാത്രം പത്ത് രൂപയ്ക്ക് മുകളിലാണ്. മൂന്ന് വർഷമായി ഇതേ അവസ്ഥ തുടരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി കൊളുന്ത് ശേഖരിക്കാൻ ഫാക്ടറികൾ തയ്യാറാകാത്തതിനാൽ ലക്ഷകണക്കിന് കിലോ കൊളുന്താണ് കർഷകർ വഴിയിൽ ഉപേക്ഷിച്ചത്. ഇതിനിടെ കർഷകർക്ക് ഏറെ ഗുണം ചെയ്തിരുന്ന ജില്ലയിലെ 6 ഫീൽഡ് ഓഫീസുകൾ ടീ ബോർഡ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. കടക്കെണിയിലായ കർഷകർക്ക് മൂന്ന് വർഷത്തിനിടെ ഒരു പൈസപോലും ബോർഡ് സഹാമായി നൽകിയിട്ടില്ല. വൻകിട തോട്ടങ്ങൾക്ക് റീ പ്ലാന്റിങ്ങിനും, ജലസംരക്ഷണത്തിനും കോടികൾ സബ്സിഡിയായി നൽകുമ്പോളാണ് ചെറുകിട കർഷകരോട് ബോർഡിന്റെ അവഗണന.
10 വർഷത്തിനുള്ളിൽ തേയില പൊടിയുടെ വില ഇരുപത് മടങ്ങ് വർദ്ധിച്ചു. തേയില പൊടിയുടെ വിപണി വിലയുടെ അടിസ്ഥാനത്തിൽ പച്ചക്കൊളുന്തിന് വില നിശ്ചയിക്കണമെന്ന് കർഷകരുടെ ആവശ്യം. തിങ്കളാഴ്ച പീരുമേട് ടീ ബോർഡ് ഓഫിസിലേക്ക് പട്ടിണിമാർച്ച് നടത്തി സമരപരമ്പരകൾക്ക് തുടക്കം കുറിക്കാനാണ് കർഷകരുടെ തീരുമാനം.