പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണം സ്പോർട്സ് കൗൺസിൽ ഏറ്റെടുത്തു. ജില്ലയിലെ ജനപ്രതിനിധികളുമായി കായികമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച സിന്തറ്റിക് ട്രാക് നിർമാണം ഉടൻ തുടങ്ങാനാവില്ലെന്ന നിലപാടിലാണ് കായികവകുപ്പ്.
നിലവിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം സ്പോർട്സ് കൗൺസിലിന് കൈമാറും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ട ശേഷമായിരിക്കും സ്പോർട്സ് കൗൺസിൽ ഒന്നാംഘട്ട വികസനത്തിനായി തുക അനുവദിക്കുക. പവലിയൻ നിർമാണം. ശുചിമുറി. കായികതാരങ്ങളുടെ വിശ്രമസ്ഥലം. കൂടുതൽ പരിശീലനസൗകര്യം എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.
അതേസമയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച സിന്തറ്റിക് ട്രാക് നിർമാണം ഉടൻ തുടങ്ങാനാവില്ലെന്ന നിലപാടിലാണ് കായിക വകുപ്പ്. 7.20 കോടിയാണ് സിന്തറ്റിക് ട്രാക് നിർമാണത്തിന് അനുവദിച്ചത്. ഭരണാനുമതിയും ലഭിച്ചിരുന്നു. എന്നാൽ ഈ നിർദേശം ബജറ്റിൽ വക കൊള്ളിച്ചിരുന്നില്ല. നിർമാണം വൈകുന്നത് നിലവിൽ പരിശീലനത്തിലുള്ള കായികതാരങ്ങളുടെ മികവുയർത്തുന്നത് പ്രതിസന്ധിയിലാക്കും. സിന്തറ്റിക് ട്രാക് നിർമാണം തടസപ്പെട്ടതിനെതിരെ നിരവധി വിമർശനങ്ങളുയർന്നിട്ടുണ്ട്.