കഴക്കൂട്ടം∙ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തുനിന്ന മകനെ കാത്തു നെഞ്ചു പിളർക്കുന്ന വേദനയുമായി ഷിജു പകലന്തിയോളം കടപ്പുറത്തു കാത്തിരുന്നു. നിരാശയായിരുന്നു ഫലം. പള്ളിത്തുറ കടലിൽ കുളിക്കാനിറങ്ങി മുങ്ങിത്താണ രണ്ടുപേരിൽ ആദർശിനെ കാത്താണു പിതാവ് സിഐഎസ്എഫിലെ എസ്ഐ കൊല്ലം സ്വദേശി ഷാജി ജലപാനം പൊലും നടത്താതെ പള്ളിത്തുറ കടപ്പുറത്തു പൊരിവെയിലത്തു കാത്തിരുന്നത്.ബുധനാഴ്ച ഉച്ചയ്ക്ക് അപകടം നടക്കുമ്പോൾ ഷിജു ഡ്യൂട്ടിയിലായിരുന്നു. കുളിക്കാനിറങ്ങിയ മകനെ കാണാനില്ലെന്നറിഞ്ഞ് ഉടൻ മേലുദ്യോഗസ്ഥന്റെ അനുവാദത്തോടെ യൂണിഫോമിൽ തന്നെ കടപ്പുറത്തെത്തി. പ്രതീക്ഷയോടെ സന്ധ്യവരെ കാത്തുനിന്നു.
ആദർശിനോടൊപ്പം കടലിൽ മുങ്ങിത്താണ കരണിന്റെ മൃതദേഹം അന്നു തന്നെ സന്ധ്യയ്ക്കു കണ്ടെത്തിയെങ്കിലും ആദർശിനെ കണ്ടെത്താനായില്ല. ഇന്നലെ പുലർച്ചെയോടെ ഷിജു കടപ്പുറത്തെത്തി. മകൻ മുങ്ങിത്താണുവെന്നു കരുതുന്ന ഭാഗത്തു കാത്തിരിക്കാൻ തുടങ്ങി. ബന്ധുക്കളും സുഹൃത്തുകളുമെല്ലാം ഷിജുവിനെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പിൻതിരിയാൻ തയാറായില്ല.
അപ്പോഴും തീരക്കടലിൽ ആദർശിനെ തിരയുന്ന തീരദേശ പൊലീസ്, കോസ്റ്റൽ ഗാർഡ് എന്നിവയിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ടു പ്രാർഥനയോടെ പൊരിവെയിലത്തിരുന്നു. തീരദേശപൊലീസും കോസ്റ്റർ ഗാർഡും സന്ധ്യയോടെ തിരച്ചിൽ മതിയാക്കി പോകുമ്പോഴാണു ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വീട്ടിലേയ്ക്കു പോയത്. ഇന്നു പള്ളിത്തുറയിലെ പാരമ്പര്യമത്സ്യബന്ധനക്കാർ വള്ളങ്ങൾ ഇറക്കി തിരച്ചിൽ നടത്തുമെന്നറിയിച്ചിട്ടുണ്ട്